Friday, May 16, 2008

വേര്‍ഡ്പ്രസ്സ്‌ കീ ജയ്‌!!!

ചില സാങ്കേതികവും പ്രായോഗികവുമായ കാരണങ്ങളാല്‍ നിഷേധി വേര്‍ഡ്പ്രസ്സിലേയ്ക്ക്‌ മഞ്ചം മാറ്റുകയാണു.
പുതിയ ലിങ്ക്‌ :

http://nishedhi.wordpress.com

ഇത്‌ ഇവിടെയൊരു സ്മാരകശിലയായി കിടക്കട്ടെ!

Tuesday, May 13, 2008

പാതാളലോകം


ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജാവായിരുന്ന മഹാബലിയെ ഇന്ദ്രനുവേണ്ടി കരിങ്കാലിപ്പണിചെയ്ത വാമനന്‍ പാതാളത്തിലേയ്ക്‌ ചവുട്ടിതാഴ്ത്തി എന്ന് ഐതിഹ്യം. ഓണത്തിന്റെ ഓര്‍മ്മകളോടൊപ്പം അന്നുതൊട്ട്‌ പാതാളലോകവും നമ്മളോടൊപ്പമുണ്ട്‌.

പിന്നെ, സ്കന്ദപുരാണത്തില്‍ പാതാളവുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്‌. അയോദ്ധ്യ ഭരിച്ചിരുന്ന ഋതുപര്‍ണ്ണന്‍ എന്ന രാജാവ്‌ നാഗരാജാവിന്റെ സഹായത്തോടെ പാതാളലോകത്ത്‌ എത്തിച്ചേര്‍ന്നെന്നും അവിടെ മുപ്പത്തിമൂന്ന് കോടി ദേവിദേവന്മാരെ കണ്ടുവെന്നും കഥ. ഇവിടെ പറയുന്ന പാതാളലോകം 'പാതാള്‍ഭുവനേശ്വര്‍' എന്ന ഉത്തരാഞ്ചലിലെ ഗുഹയാണെന്നാണു വിശ്വാസം. ഋതുപര്‍ണ്ണന്റെ സന്ദര്‍ശനത്തിനു ശേഷം ഈ ഗുഹ എന്നേയ്ക്കുമായി അടഞ്ഞുവെന്നും പിന്നീട്‌ ശ്രീശങ്കരാചാര്യരാണു വീണ്ടും ഈ ഗുഹ കണ്ടെത്തിയതെന്നും പുരാണം!

പാതാളലോകത്തെപറ്റി ഗൌരവമായി വായിച്ച്‌ തുടങ്ങിയത്‌ എം.കെ. രാമചന്ദ്രന്‍ പാതാള്‍ഭുവനേശ്വര്‍ സന്ദര്‍ശനത്തെപറ്റി ഭാഷാപോഷിണിയില്‍ (ആഗസ്ത്‌ 2006) എഴുതിയത്‌ വായിച്ചപ്പോഴാണു. അപ്പോഴാണു പാതാളലോകം വെറുമൊരു പുരാണസങ്കല്‍പ്പമല്ലെന്ന് മനസ്സിലായത്‌.

മിഷേല്‍ ബേയ്ക്കന്റെ The Jesus Papers‌ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇറ്റലിയില്‍ നേപ്പിള്‍സ്‌ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ബഇയ എന്ന സ്ഥലത്തുള്ള ഒരു തുരങ്കത്തില്‍ സാഹസികമായി പ്രവേശിച്ചതിനെപ്പറ്റി വിവരിക്കുന്നുണ്ട്‌. ഈ തുരങ്കം 2600 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിമ്മിച്ചതാകാം എന്ന് പറയപ്പെടുന്നു. പാതാളലോകത്തിലെ രഹസ്യങ്ങളുമായി അടുത്തറിയുന്നതിനുള്ള ആചാരനുഷ്ടാനങ്ങള്‍ക്കാണു ഈ സങ്കേതം ഉപയോഗിച്ചിരുന്നത്‌ എന്നാണു ഊഹം. ചില അജ്ഞാത കാരണങ്ങളാല്‍ സീസറിന്റെ കാലഘട്ടത്തില്‍ അടയ്ക്കപ്പെട്ട ഈ തുരങ്കം രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം 1962 ലാണു വീണ്ടും കണ്ടെത്തിയത്‌.

മേഘാലയത്തിലെ ജെയിന്‍-തിയാ കുന്നുകളില്‍ കണ്ടെത്തിയിട്ടുള്ള പ്രകൃതിനിര്‍മ്മിതമായ ഗുഹകള്‍ ഭൂവിജ്ഞാന മേഖലയിലെ നിരവധി രഹസ്യങ്ങളുടെ കലവറയാണെന്ന് പറയപ്പെടുന്നു. സൂര്യപ്രകാശം കടന്നുചെല്ലാത്ത ഈ ഗുഹകളില്‍ അരുവികളും പുഴകളും വെള്ളച്ചാട്ടങ്ങളുമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. മേഘാലയത്തില്‍ മത്രമായി ആയിരത്തില്‍ കൂടുതല്‍ ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ജൈവവൈവിധ്യത്താല്‍ സമൃദ്ധമായ ഈ ഗുഹകളില്‍ പല വിധത്തിലുള്ള ജീവികള്‍ സുഖമായി കഴിയുകയാണു. പിഞ്ഞാണത്തിന്റെ വലിപ്പമുള്ള എട്ടുകാലി, പഴുതാര, തേരട്ട, അരണ, ഞണ്ട്‌, ചെമ്മീന്‍, അല്‍ബിനോ മത്സ്യം, വവ്വാല്‍, ഇവയെല്ലാം അധികം മനുഷ്യശല്യമില്ലാതെ ഇതുവരെ കഴിഞ്ഞ്‌ കൂടി. കണ്ണുകളില്ലാത്ത ഈ ജീവികള്‍ ആന്റനകളുടെ സഹായത്തോടെയാണു സഞ്ചരിക്കുന്നത്‌. മേഘാലയത്തില്‍ നടക്കുന്ന വ്യാപകമായ കല്‍ക്കരി ഖനനങ്ങള്‍ മൂലം പല ഗുഹകളും നശിച്ചികൊണ്ടിരിയ്ക്ക്ക്കുകയാണു. ഈ പ്രദേശത്ത്‌ മാത്രമായി നാല്‍പത്‌ ദശലക്ഷം ടണ്ണിന്റെ കല്‍ക്കരി ശേഖരമുണ്ടെന്ന് പറയപ്പെടുന്നു. അപ്പോള്‍ പിന്നെ നമ്മള്‍ ഈ പ്രദേശത്തെ വെറുതെ വിടുന്ന പ്രശ്നമുണ്ടോ? മുപ്പത്‌ കിലോമീറ്റര്‍ നീളമുള്ള, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഈ ഗുഹാനിരകള്‍ ഖനങ്ങള്‍ മൂലം ഭീഷണി നേരിടുകയാണു.

പാതാളലോകത്തെക്കുറിച്ച്‌ അറിയുമ്പോള്‍ നമ്മുടെ അത്ഭുതം കൂടുകയാണു. നമ്മള്‍ പുരാണങ്ങളില്‍ കേട്ടിട്ടുള്ള പാതാളലോകം യതാര്‍ഥത്തില്‍ നിലനിന്നിരുന്നുവോ? ശ്രീ രാമചന്ദ്രന്റെ അഭിപ്രയത്തില്‍ 'ഭൂമിയ്ക്കടിയിലെവിടെയോ ഒരു ലോകം ഉണ്ടായിരുന്നുവെന്നും ഭൂചലനത്തിലോ വിഘടനത്തിലോപ്പെട്ട്‌ അതെല്ലാം നാമാവശേഷമായിരിക്കാമെന്നും കരുതുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു'. നമ്മള്‍ അറിയാത്ത എന്തെല്ലാം രഹസ്യങ്ങള്‍ ഇനിയും ഭൂമിയ്ക്കടിയില്‍ ഒളിച്ചിരിപ്പുണ്ടാകാം? അനുയോജ്യമായ നിമിഷങ്ങള്‍ക്ക്‌ വേണ്ടി ഈ രഹസ്യങ്ങള്‍ നമ്മളെ പ്രതീക്ഷിച്ചിരിയ്ക്കുകയാണോ?

Wednesday, May 7, 2008

BHAKSHYA PRATHISANDHI


എഴുപതുകളിലെ ഭക്ഷ്യക്ഷാമം ഓര്‍മ്മയുണ്ടോ? (യൂണികോഡിലേക്ക്‌ മാറ്റുമ്പോള്‍ ഭക്ഷ്യ എന്നാണു വരുന്നത്‌, ക്ഷമിക്കുക) അന്ന് റേഷന്‍ കടകളില്‍ അരിക്കും ഗോതമ്പിനും വേണ്ടി തിരക്കോട്‌ തിരക്കായിരുന്നു. കാര്‍ഡുടമയുടെ പേരു വിളിക്കുന്നതു കേള്‍ക്കാന്‍ ചുരുങ്ങിയത്‌ രണ്ട്‌ മണിക്കൂറെങ്കിലും ചുറ്റിപ്പറ്റി നില്‍ക്കണം. ഗോതമ്പ്‌ കിട്ടിയാല്‍ തന്നെ മില്ലിനു മുമ്പില്‍ വേറൊരു ക്യൂ. അന്നത്തെ പ്രധാന ഭക്ഷണത്തിലൊന്നായിരുന്നു ചപ്പാത്തിയും നാളികേരചട്ടിണിയും. (അന്ന് അറിഞ്ഞിരുന്നില്ല ചപ്പാത്തി ദിവസവും തിന്നേണ്ടി വരുമെന്ന്!) മെന്യു പുതുക്കാനും ചിലവ്‌ ചുരുക്കാനും വേണ്ടി കിഴങ്ങുപൊടിയുടെ പുട്ടും ഗോതമ്പ്‌ ദോശയും ഇടയ്ക്കിടയ്ക്ക്‌ അമ്മ ഉണ്ടാക്കുമായിരുന്നു. ഭക്ഷ്യ പ്രതിസന്ധിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ദിവസവും വായിക്കുമ്പോള്‍ ഇതെല്ലാം വീണ്ടും ഓര്‍മ്മവരുന്നു.

ആവശ്യസാധനങ്ങളുടെ വില ദിവസംതോറും കൂടികൊണ്ടിരിക്കുകയാണു. വിലവര്‍ദ്ധനമൂലം കഷ്ടപ്പെടുന്ന ജനങ്ങളോട്‌, വിലവര്‍ദ്ധനവിനു കാരണം കേന്ദ്രസര്‍ക്കാരാണെന്ന് സംസ്ഥാനങ്ങളും ആഗോളപ്രതിഭാസമാണെന്ന് കേന്ദ്രസര്‍ക്കാരും പറഞ്ഞ്‌ തങ്ങളുടെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞ്‌ മാറുവാന്‍ ശ്രമിക്കുകയാണു. സെനെഗല്‍, ഐവറികോസ്റ്റ്‌, ഈജിപ്ത്‌, കാമറൂണ്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ ഭക്ഷ്യലഹളകള്‍ തന്നെ നടന്നുകഴിഞ്ഞു.

കാലാവസ്ഥ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കൃഷിയ്ക്ക്‌ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ഉല്‍പ്പാദനത്തില്‍ വന്‍ തോതില്‍ കുറവുണ്ടാകുകയും ചെയ്തത്‌ ഭക്ഷ്യ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നാണു. ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനത്തിനു ഉപയോഗിച്ചിരുന്ന പാടശേഖരങ്ങളില്‍ ജൈവ ഇന്ധനത്തിനു വേണ്ട വിളകള്‍ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നത്‌ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണു. പാവപ്പെട്ടവനു വിശപ്പടക്കുവാന്‍ ഭക്ഷണം ലഭിക്കാത്ത അവസ്ഥയുള്ളപ്പോള്‍ കാറോടിക്കുവാനുള്ള ജൈവ ഇന്ധന വിളകള്‍ക്കായി കൃഷിയിടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത്‌ ഭയാനകമാണു.

നമ്മുടെ രാഷ്ട്രീയം അരിയിലാണല്ലോ? ലോക കമ്പോളത്തില്‍ അരിയുടെ വില കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു. ഫിലിപ്പൈന്‍സില്‍നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യമാണു ലോക കമ്പോളത്തില്‍ വില വര്‍ദ്ധനവിനു കാരണമെന്ന് പറയപ്പെടുന്നു. കേരളവും ഇന്നു ഈ അവസ്ഥ തന്നെയാണു നേരിടുന്നത്‌. നമ്മുടെ ആവശ്യത്തിനുള്ള അരി നമ്മള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. ആന്ധ്രയില്‍നിന്നുള്ള അരി വരവ്‌ കുറഞ്ഞപ്പോള്‍ ശരദ്‌ പവാറിന്റെ കാലുപിടിക്കേണ്ട ഗതികേടിലായി! ലോക കമ്പോളത്തില്‍ ഗോതമ്പ്‌ വിതരണത്തില്‍ രണ്ടാം സ്ഥാനത്താണു ആസ്ത്രേലിയ. അവിടെയുണ്ടായ വരള്‍ച്ചയാണു ലോകമെമ്പാടും ഗോതമ്പിന്റെ വില വര്‍ദ്ധനവിനു കാരണമായെതെന്ന് പറയുന്നു. ജനങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിച്ചതോടെ മാംസാഹാരത്തിന്റെ ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണു. മന്ത്രിമാര്‍ തന്നെ ഇത്തരമൊരു ലൈന്‍ ഉപദേശിച്ച്‌ തുടങ്ങിയത്‌ നമ്മള്‍ കണ്ടു. മാംസാഹാരത്തിന്റെ ഉപയോഗം കൂടിയപ്പോള്‍ ആടിനും കോഴിക്കുമെല്ലാം തീറ്റക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ക്കും ആവശ്യം കൂടി. മനുഷ്യനു കഴിക്കാനുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യുന്നതിനേക്കാള്‍ ലാഭം ആടിനും കോഴിക്കും തിന്നാനുള്ള ഭക്ഷ്യധാന്യങ്ങള്‍ കൃഷിചെയ്യുന്നതാണെങ്കില്‍ സ്വാഭാവികമായും കൃഷിക്കാര്‍ അതുതന്നെ ചെയ്യും. മനുഷ്യനാവശ്യമുള്ള ഭക്ഷ്യധാന്യങ്ങളുടെ കുറവിനു ഇതും ഒരു കാരണമാണു. ലോകകമ്പോളത്തില്‍ ക്രൂഡോയിലിന്റെ വില വര്‍ഷം തോറും വര്‍ദ്ധിച്ചികൊണ്ടിരിക്കുന്നതും വിലക്കയത്തിന്റെ കാരണങ്ങളിലൊന്നാണു. ഭക്ഷ്യക്ഷാമത്തിന്റെ വേറൊരു കാരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യകതയും സംഭരണവും തമ്മിലുള്ള അന്തരമാണു. ആഗോള നിലവാരത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ വളരെ കുറവാണു.

ഇപ്പോള്‍ നമ്മള്‍ നേരിടുന്ന ഭക്ഷ്യപ്രതിസന്ധി എഴുപതുകളില്‍ ലോകം നേരിട്ട ഭക്ഷ്യപ്രതിസന്ധിയേക്കാള്‍ ഭയാനകമാണെന്ന് പറയുന്നു. ഈ അവസ്ഥയില്‍ കാര്‍ഷിക മേഖലയിലും പൊതുവിതരണ രംഗത്തും സര്‍ക്കാരിന്റെ ഇടപെടല്‍ അത്യാവശ്യമാണു. ഭക്ഷ്യധാന്യങ്ങളുടെ സബ്സിഡി വര്‍ദ്ധിപ്പിച്ചും കൃഷിക്കാരില്‍നിന്ന് നേരിട്ട്‌ ധാന്യങ്ങള്‍ സംഭരിച്ചും പ്രത്യേക കര്‍ഷിക മേഖലകള്‍ രൂപീകരിച്ചും ചെറുകിട കൃഷിക്കാരെ പ്രൊത്സാഹിപ്പിച്ചും സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ ഇടപടേണ്ടതാണു. തൊണ്ണൂറുകള്‍ മുതല്‍ തുടര്‍ന്നുവരുന്ന തെറ്റായ വികസന നയങ്ങള്‍ മൂലം കാര്‍ഷിക മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷേപം കുറഞ്ഞ്‌ വരികയാണു. ജലസേചനത്തിനും കാര്‍ഷികാഭിവൃദ്ധിക്കും വേണ്ട മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തി കര്‍ഷകരുടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര കടമയാണു.

(കൂടുതല്‍ വിവരങ്ങള്‍ക്ക്‌ Food Outlook Report കാണുക)

Friday, May 2, 2008

ഞങ്ങള്‍ എവിടെ പോകും?













































പാമ്പുകള്‍ക്ക്‌ മാളമുണ്ട്‌, പറവകള്‍ക്ക്‌ ആകാശമുണ്ട്‌, മൃഗങ്ങള്‍ക്കോ? മനുഷ്യപുത്രന്‍ തലചായ്ക്കാനും, കീശ നിറയ്ക്കുവാനും വേണ്ടി കാടായ കാടൊക്കെ കൈയ്യേറിക്കൊണ്ടിരിയ്ക്കുമ്പോള്‍ മൃഗങ്ങളുടെ ദുരിതങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിയ്ക്കും.
ആസ്സാമിലെ കര്‍ബി ആങ്ങ്‌ ലങ്ങ്‌ ജില്ലയിലെ ദല്‍ദോലി ഗ്രാമത്തില്‍ ട്രെയിന്‍ ഇടിച്ച്‌ മാരകമായി പരിക്കേറ്റ പിടിയാന 30 അടി താഴ്ചയിലുള്ള ചെളിക്കുണ്ടിലേയ്ക്കാണു തെറിച്ച്‌ വീണത്‌. അഞ്ച്‌ ദിവസത്തിനു ശേഷമാണു പരിശീലനം നേടിയ മറ്റാനകളുടെ സഹായത്തോടെ പരിക്കേറ്റ പിടിയാനയെ പുറത്തെടുക്കുവാന്‍ കഴിഞ്ഞത്‌! ട്രെയിന്‍ വരുന്നതു കണ്ട്‌ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടയിലാണു പിടിയാനയെ തീവണ്ടിയിടിച്ചത്‌. അഞ്ച്‌ ദിവസത്തെ യാതനകള്‍ക്ക്‌ ശേഷം, ചെളിയില്‍നിന്നും പുറത്തെടുത്ത്‌ ഒരുമണിയ്ക്കൂറിനുള്ളില്‍ പാവം ആന ഈ ലോകത്തോട്‌ യാത്ര പറഞ്ഞു.

Wednesday, April 30, 2008

വികസനത്തിന്റെ ഇരകള്‍?

നെറ്റില്‍നിന്നും കിട്ടിയ ഭോപ്പാല്‍ പീഡിതരുടെ ചില ചിത്രങ്ങള്‍.....
കോപ്പിറൈറ്റ്‌ അവകാശികള്‍ക്ക്‌ നന്ദി!!!

















































































Monday, April 21, 2008

മാ നിഷാദാ


ആസ്സാമിലെ കാസിരംഗ നാഷണല്‍ പാര്‍ക്ക്‌ വേട്ടക്കാരുടെ പറുദീസയാണു. കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ ഇരുപത്തിനാലു കാണ്ടാമൃഗങ്ങളെയെങ്കിലും കൊന്നുകാണുമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ജനുവരിയില്‍ വേട്ടക്കാര്‍ വെടിവെച്ചുവീഴ്ത്തി കൊമ്പ്‌ അറുത്തെടുത്ത ഒരു പാവം മൃഗത്തിന്റെ ദയനീയതയാണു ചിത്രത്തില്‍ കാണുന്നത്‌. ചിത്രത്തിലുള്ള തള്ളയുടേയും അതിന്റെ കുഞ്ഞിന്റേയും കൊമ്പുകള്‍ 4.7 ലക്ഷത്തിനാണു വേട്ടക്കാര്‍ വിറ്റത്‌. വെറ്റിനറി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചിട്ടും തള്ളയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പാവം ഈ മിണ്ടാപ്രാണികള്‍ അറിയുന്നുണ്ടോ മനുഷ്യന്റെ ക്രൂരതയ്ക്കും സ്വാര്‍ഥതയ്ക്കും അതിരില്ലെന്ന്?

Thursday, April 17, 2008

കെടാമംഗലം ഇനിയും 'ഉണ്ടാകേണ്ടതിന്റെ' ആവശ്യം അഥവാ ചിന്തകള്‍

പി.കൃഷ്ണനുണ്ണി


കെടാമംഗലം കഥാവശേഷനായെങ്കിലും അദ്ദേഹത്തിന്റെ കഥകള്‍, അവ പറഞ്ഞിരുന്ന ഇടങ്ങളും വഴികളും, ആ ശബ്ദവും വാക്കുകളും കെടാവിളക്കുകളായി ജ്വലിച്ചു നില്‍ക്കുന്നു. എണ്‍പതുകളില്‍, ചേന്ദമംഗലത്ത്‌ അദ്ദേഹം അവതരിപ്പിച്ച കഥയാണു 'ദ ഗില്ലറ്റ്‌'. ഫ്രഞ്ച്‌ വിപ്ലവത്തെ ആസ്പദമാക്കിയുള്ള ആ കഥയിലെ കഥാപാത്രങ്ങളോരോന്നും അദ്ദേഹത്തിന്റെ ശൈലിയിലൂടേയും പിന്നണി ഗായകരുടേയും വാദ്യോപകരണങ്ങളുടെ കൊഴുപ്പിലൂടേയും അമ്പലമുറ്റത്ത്‌ പുനര്‍ജനിക്കുകയായിരുന്നു. ആ കഥ കാലികമായി അന്വേഷിച്ചിരുന്നത്‌ വിപ്ലവത്തിന്റെ സാധുതയെക്കുറിച്ചായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക്‌ ശേഷമുള്ള നക്സല്‍ കാലഘട്ടത്തില്‍ അത്തരമൊരു അന്വേഷണത്തിനു വലിയ പ്രസക്തിയുണ്ടായിരുന്നു. ഫ്രാന്‍സിലെ കുതിര വണ്ടികളുടേയും റൊട്ടിക്കാരന്റേയുമെല്ലാം ചിത്രങ്ങള്‍ സദാനന്ദന്റെ വാക്കുകളിലൂടെ കണ്മുന്നിലേയ്ക്ക്‌ കടന്നെത്തുമ്പോള്‍, അവയുടെ ശബ്ദ സാക്ഷാത്ക്കാരം മോഹനന്റെ ഹാര്‍മോണിയത്തില്‍ നിറഞ്ഞു നിന്നിരുന്നത്‌ ഓര്‍മ്മ വരുന്നു. "ആരോമലേ...അനശ്വര പ്രേമത്തിന്‍ ആരാധ്യ ദേവത നീ"യെന്ന ആവര്‍ത്തിച്ചുവരുന്ന ആ സംഗീതം ആ കഥ കേട്ടവരെയെല്ലാം പ്രണയത്തിന്റേയും ലോഭത്തിന്റേയും അനന്ത സീമകളിലേയ്ക്ക്‌ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.
കെടാമംഗലത്തിന്റെ മറ്റൊരു പ്രിയപ്പെട്ട കഥയായ 'ഉണ്ണിയാര്‍ച്ച'യില്‍ അദ്ദേഹം പാടി: പാലില്‍ കലക്കിയ പഞ്ചസാര / മാറ്റി കലക്കാമോ കുഞ്ഞികന്നീ'യെന്ന്. ഓരോ വരിയിലും ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ അനശ്വര തിളക്കങ്ങള്‍ നിറയുമ്പോള്‍, വികാരങ്ങള്‍ക്കൊപ്പം വിചാരങ്ങളുടേയും താക്കോല്‍ കൂട്ടങ്ങള്‍ അദ്ദേഹം ശ്രോതാക്കള്‍ക്ക്‌ നല്‍കാറുണ്ട്‌.
അവസാനം, രണ്ട്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ അദ്ദേഹം 'വ്യാസന്റെ ചിരി' എന്ന കഥ പറഞ്ഞു. കഥാപ്രസംഗവേദിയില്‍ നിന്നുള്ള വിടവാങ്ങലായിരുന്നു ആ കഥ. കണ്ണീരോടെ (ചുടുകണ്ണീരോടെ) ആ കഥ കേട്ടവര്‍ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ വാങ്ങുവാനായെത്തി. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകരും വാദ്യക്കാരുമെല്ലാമായിരുന്നു ആ കഥ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത്‌.
കെടാമംഗലം അംഗീകാരങ്ങള്‍ക്കായി കച്ചകെട്ടിയിറങ്ങിയിരുന്നില്ല. ദേശീയ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. ഒരര്‍ഥത്തില്‍ നാടകവും റഷ്യന്‍ ബാലെയും കഴിഞ്ഞാല്‍, ലോകത്തില്‍ ആശയങ്ങള്‍ ഇത്രയധികം പ്രവഹിച്ച ഒരു കഥാരൂപം കഥാപ്രസംഗം മാത്രമായിരുന്നു. അദ്ദേഹം വാര്‍ത്തെടുത്ത അനേകം തലമുറകള്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. സിനിമാരംഗത്ത്‌ മാത്രം നിലയുറപ്പിക്കാതെ, തന്റെ ദൌത്യം ഇതാണെന്ന് മനസ്സിലാക്കിയ ഈ മഹാനുഭാവനു കക്ഷി-രാഷ്ട്രിയ ഭേദങ്ങളില്ലാത്ത വലിയ സൌഹൃദങ്ങളും ബന്ധങ്ങളുമുണ്ടായിരുന്നു. ഒരിക്കല്‍ കുട്ടിയായിരുന്ന എന്നെ ചേര്‍ത്തുപിടിച്ച്‌ അദ്ദേഹം പറഞ്ഞു: 'നീയും കഥ പറയണം'.
കഥ പറയുന്നവരുടേയും കേള്‍ക്കുന്നവരുടേയും കാലങ്ങള്‍ക്കും മാറ്റമുണ്ടായി. ചരിത്രങ്ങള്‍ക്കുള്ളില്‍ അപ-ചരിത്രങ്ങളുടെ സ്ഫോടനങ്ങളുണ്ടാകുമ്പോള്‍, ജനങ്ങളെ ഹൃദയത്തിലേക്കെടുത്ത്‌ താലോലിക്കുന്ന കഥകളുണ്ടാകുന്നതെങ്ങനെ? ഉത്തരം നമുക്ക്‌ കെടാമംഗലം സദാനന്ദനോടുതന്നെ ചോദിക്കാം.

Wednesday, April 16, 2008

കെടാമംഗലം സദാനന്ദന്‍


ക്ഷേത്രമുറ്റങ്ങളില്‍ നടന്നിരുന്ന ഹരികഥയെ ജനകീയവല്‍ക്കരിച്ച്‌ കഥാപ്രസംഗമെന്ന കലാരൂപമാക്കിയവരില്‍ പ്രമുഖനായിരുന്നു, ഞായറാഴ്ച അന്തരിച്ച കെടാമംഗലം സദാനന്ദന്‍. സില്‍ക്ക്‌ ജുബ്ബ ധരിച്ച്‌, ജുബ്ബയുടെ കൈ ചുരുട്ടി വച്ച്‌ മൈക്കിനു മുന്‍പില്‍ നില്‍ക്കുന്ന കെടാമംഗലത്തിന്റെ രൂപം ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പുരോഗമന ആശയങ്ങളുടെ തുടിപ്പും ഭാഷാശുദ്ധിയും അദ്ദേഹത്തിന്റെ കഥാപ്രസംഗത്തിന്റെ മുഖ്യ സവിശേഷകളായിരുന്നു. പതിനയ്യായിരത്തിലധികം വേദികളിലായി നാല്‍പ്പത്തൊന്ന് കഥകള്‍ - ഇതൊരു അപൂര്‍വ്വ നേട്ടം തന്നെ. ചേന്ദമംഗലം ക്ഷേത്രപരിസരത്ത്‌ അദ്ദേഹം പറഞ്ഞ ഗില്ലറ്റ്‌, ഭരതന്‍സാര്‍ രചിച്ച ഫ്രഞ്ച്‌ വിപ്ലവത്തിന്റെ കഥ, മറക്കുവാന്‍ കഴിയാത്ത അനുഭവമായിരുന്നു. അദ്ദേഹം ഏറ്റവും കൂടുതല്‍ അവതരിപ്പിച്ച കഥയായിരുന്നു രമണന്‍. സകലകലാവല്ലഭന്‍ എന്ന പേരിനര്‍ഹിക്കുന്ന ഒരു കലാകാരനായിരുന്നു കെടാമംഗലം. പാട്ട്‌, അഭിനയം, കഥപറയല്‍, കവിതാരചന, കഥാരചന, നൃത്തം, തിരക്കഥ, സംഭാഷണം എന്നീ എല്ലാ രംഗങ്ങളിലും അദ്ദേഹം നിറഞ്ഞ്‌ നിന്നിരുന്നു.

ആ മഹാനായ കലാകാരനു ആദരാഞ്ജലികള്‍!

Sunday, April 13, 2008

വിഷു


വന്നണയുന്ന വിഷുവിനണിയുവാന്

‍കൊന്ന മലര്‍പ്പൂങ്കുലയറുത്തീടവേ, (പി)


ഇത്തവണ വിളവെടുപ്പ്‌ ആഘോഷിക്കുവാന്‍ കര്‍ഷകര്‍ക്കാവില്ല. മീനത്തില്‍ പെയ്ത മഴ കര്‍ഷകരെ മുടിപ്പിച്ചു. (മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും). പഴഞ്ചൊല്ല് പ്രകാരം 'നാലും കടം കൊണ്ടവന്‍ കൃഷി ചെയ്യണ്ട' എന്നാണു. വിശദമായി പറഞ്ഞാല്‍ വിത്ത്‌, കാള (യന്ത്രം?) പണം, പണിക്കാര്‍, എന്നിവയില്ലാത്തവര്‍ കൃഷി ചെയ്താല്‍ നഷ്ടം തന്നെ.


ആശകള്‍ കൊഴിഞ്ഞാലും

പിന്നേയും വിരിഞ്ഞീടു-

മാശകള്‍ മനോജ്ഞമായ്‌

മാനസ ലതികയില്

‍നിത്യമീ പ്രവണത-

തന്നെയാണല്ലോ ശ്രീമന്

‍മര്‍ത്യജീവിതം പുരോ-

ഗമിക്കാന്‍ പ്രേരിപ്പിപ്പൂ. (എം.പി.അപ്പന്‍)

Monday, April 7, 2008

ഭോപ്പാലിലെ ജീവിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട 'പീഡിതര്‍'


ഭോപ്പാല്‍ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ ഭോപ്പാലില്‍നിന്നും 800 കിലോമീറ്റര്‍ പദയാത്രയായാണു ദില്ലിയിലെത്തിയത്‌. ഇതില്‍ കുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെയുണ്ട്‌. 2006ലും ഇവര്‍ പദയാത്രയായി വന്ന് പ്രധാനമന്ത്രിയ്ക്‌ നിവേദനം കൊടുത്തിരുന്നു. ഫാക്ടറി പരിസരത്തുനിന്നും രാസമാലിന്യങ്ങള്‍ നീക്കം ചെയ്യുക, ശുദ്ധജലം ലഭ്യമാക്കുക, യൂണിയണ്‍ കാര്‍ബൈഡിന്റെ ഇന്നത്തെ ഉടമകളായ 'ഡൌ'വിനെതിരെ നടപടി എടുക്കുക ഇത്രയൊക്കെയായിരുന്നു ആവശ്യങ്ങള്‍. പ്രധാനമന്ത്രി അന്ന് തലകുലുക്കിയെങ്കിലും ഒന്നും നടന്നില്ല. പുനരധിവാസ നടപടികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രിയില്‍നിന്ന് ഉറപ്പ്‌ ലഭിച്ചിട്ടേ ഇത്തവണ തിരിച്ചുപോകൂ എന്ന് ഇവരുടെ സംഘടന പറയുന്നു.


5000 ടണ്ണില്‍ കൂടുതല്‍ രാസമാലിന്യങ്ങളാണു ഫാക്ടറി പരിസരത്ത്‌ കുഴിച്ചിട്ടിട്ടുള്ളത്‌. ഇതുമൂലം മണ്ണും ജലവും മലിനമായിക്കൊണ്ടേയിരിക്കുന്നു. വിഷവാതകം ശ്വസിച്ച്‌ (1984 ഡിസംബര്‍ 2) 15000 ആളുകളെങ്കിലും മരിച്ച്‌ കാണും എന്ന് കരുതുന്നു. കമ്പനിയുടെ കണക്കില്‍ സംഖ്യ വെറും 3000 ആണു. അന്നുമരിച്ചവര്‍ ഭാഗ്യവാന്മാരാണെന്ന് ജീവിച്ചിരിക്കുന്നവര്‍ പറയുന്നു. ഇവര്‍ക്ക്‌ ശാരീരിക അസ്വസ്ഥതകള്‍ കാരണം അധ്വാനിച്ച്‌ ജോലിചെയ്യുവാന്‍ വയ്യ. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ആരും വിവാഹം ചെയ്യില്ല. ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍, ആര്‍ത്തവ വിരാമം, ഗര്‍ഭം ധരിക്കാതിരിക്കുക, ഗര്‍ഭച്ഛിദ്രം, വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുക ഇതെല്ലാം ഇവര്‍നേരിടുന്ന ആരോഗ്യപ്രശനങ്ങളില്‍ ചിലതാണു. ദുരന്തത്തിനുശേഷം ജനിച്ചവരൊന്നും സര്‍ക്കാര്‍ രേഖകളില്‍ പീഡിതര്‍ അല്ല. 25000 ജനങ്ങളില്‍ കൂടുതല്‍ വിഷലിപ്തമായ വെള്ളമാണു കുടിക്കുന്നത്‌. കാന്‍സര്‍, ജനനവൈകല്യങ്ങള്‍, തലച്ചോറിനു സംഭവിക്കുന്ന വൈകല്യങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക്‌ കാരണം വിഷലിപ്തമായ വെള്ളമാണു. അമ്മമാരുടെ മുലപ്പാലില്‍ ക്ലോറോഫാം, മെര്‍ക്കുറി, ലെഡ്‌ തുടങ്ങിയ മാരക പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്ന് ഇതിനെക്കുറിച്ച്‌ പഠനം നടത്തിയ 'ഗ്രീന്‍പീസ്‌' റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടേറെ കുട്ടികള്‍ക്ക്‌ സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ചിട്ടുണ്ട്‌.
ഒരു ഇന്ത്യക്കാരനു 500 ഡോളറിന്റെ പോലും വില കല്‍പ്പിക്കാത്ത ഡൌ കമ്പനി ഇന്ന് കേന്ദ്രസര്‍ക്കാരിന്റേയും പല സംസ്ഥാന സര്‍ക്കാരുകളുടേയും (പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ) ഏറ്റവും വേണ്ടപ്പെട്ട മൂലധന നിക്ഷേപകരില്‍ ഒന്നാണു. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷവും ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ ഇന്ന് മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്തയല്ല! ഡൌവിന്റെ വാഗ്ദാനങ്ങളില്‍ കണ്ണ്‍ മഞ്ഞളിച്ചിരിക്കുന്ന ഭരണാധികാരികള്‍ക്കാകട്ടെ ഭോപ്പാല്‍ പീഡിതരുടെ ദുരിതങ്ങള്‍ക്ക്‌ ഒരു പ്രാധാന്യവുമില്ല!

Thursday, April 3, 2008

നമ്മള്‍ക്ക്‌ എന്ത്‌ പറ്റി?






സര്‍ക്കാര്‍ കണക്ക്‌ പ്രകാരം കേരളത്തിലുണ്ടാകുന്ന റോഡപകടങ്ങളില്‍ എഴുപത്ശതമാനത്തിനും കാരണം മദ്യപാനമാണു. മദ്യഷാപ്പുകള്‍ തുറക്കാത്ത ദിവസങ്ങളില്‍ അപകടങ്ങളും കുറയുന്നു. 'അല്‍പം അടിച്ചിട്ട്‌' അമ്മയേയും ഭാര്യയേയും കുട്ടികളേയും തല്ലുവാന്‍ പണ്ടേ നമുക്ക്‌ സ്വ്യാതന്ത്ര്യമുണ്ട്‌. പല കാര്യങ്ങളിലും നമ്മള്‍ ദേശീയതലത്തില്‍ ഒന്നാമതാണു. ആത്മഹത്യാനിരക്കില്‍ ദേശീയനിരക്കിനേക്കാള്‍ ഇരട്ടിയാണു നമ്മുടെ നേട്ടം. അന്‍പത്‌ ശതമാനം ആത്മഹത്യകളുടെ പിറകിലും വില്ലന്‍ മദ്യം തന്നെ. ആത്മഹത്യ കൂടാതെ സാക്ഷരത, മദ്യപാനം, തൊഴിലില്ലായ്മ എന്നീ മേഖലകളിലും നമ്മള്‍ ഒന്നാമതാണു. അരിക്കു ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നമ്മള്‍ മദ്യത്തിനു ചിലവാക്കുന്നുണ്ട്‌ എന്നു അഭിമാനപൂര്‍വ്വം പറയാം! തൊഴിലില്ലെങ്കിലും അല്‍പം മോന്തുവാനുള്ള വക ജനത്തിനു എങ്ങിനെയെങ്കിലും തടയും എന്നാണു സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള കാരണം. ഓണമായാലും ക്രിസ്തുമസ്സ്‌ ആയാലും മദ്യമില്ലെങ്കില്‍ എന്താഘോഷം? മാവേലിയേയും മനുഷ്യപുത്രനേയും വരവേല്‍ക്കാന്‍ ഒരു ധൈര്യം വേണ്ടേ? കഴിഞ്ഞ ഓണക്കാലത്ത്‌ നൂറ്റന്‍പത്‌ കോടി രൂപയുടെ മദ്യമെങ്കിലും നമ്മള്‍ സേവിച്ച്‌ കാണുമെന്ന് കണക്കുകള്‍ പറയുന്നു. നമ്മള്‍ അല്‍പം അടിക്കുന്ന ഈ ശീലം കാരണം സര്‍ക്കാരിനു നികുതിയിനത്തില്‍ കിട്ടുന്നത്‌ 2500 കോടി രൂപയിലധികമാണു! സര്‍ക്കാരിനും വരുമാനം വേണ്ടേ?



സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സേവിക്കുവാന്‍ നമുക്ക്‌ മടിയാണു. ഒറ്റയ്ക്‌ ഒരു പെഗ്ഗ്‌ അടിക്കണമെങ്കിലും ബാറില്‍ തന്നെ പോകണം. കല്യാണമായാലും ഇരുപത്തെട്ടായാലും നാട്ടുകാരെ വിളിച്ച്‌ ഒന്നു കൂടിയില്ലെങ്കില്‍ അന്തസ്സ്‌ കുറയും. പുറം നാടുകളില്‍ അദ്ധ്വാനിച്ച്‌ പണമുണ്ടാക്കുന്ന നമ്മുടെ ബന്ധുക്കള്‍ കേരളത്തിലേയ്ക്കയക്കുന്ന ഭീമന്‍ തുകയുടെ (200 ബില്യണ്‍ രൂപ?) നല്ലൊരു ശതമാനം വിദേശമദ്യത്തിനായി ചിലവാക്കിയാണു അധ്വാനത്തിന്റെ മൂല്യം നമ്മള്‍ മനസ്സിലാക്കുന്നത്‌.നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെങ്കില്‍ മദ്യവിപത്തൊന്നും ഞങ്ങളുടെ വിഷയമല്ല എന്ന നിലയില്‍ മുന്നോട്ട്‌ പോകുകയാണു. ഹൈറുന്നീസമാരും മാണിച്ചന്മാരും രാഷ്ട്രീയക്കാരുടെ ഉറ്റ സുഹൃത്തുക്കളാണു. ഇവര്‍ വിചാരിച്ചാല്‍ ഐജിയുടെ വരെ തൊപ്പി തെറിക്കും!



സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് കുടിയന്മ്മാരുടെ രാഷ്ട്രീയ ചേരിതിരുവ്‌ മനസ്സിലാക്കുവാന്‍ സാധ്യമല്ല. ഇതില്‍ ആര്‍.എസ്സ്‌.എസ്സ്‌ കാരും സഖാക്കളും ഖദര്‍ധാരികളും ഉള്‍പ്പെടുമെന്ന് നമുക്ക്‌ ഉൂഹിക്കാം. ഈ സത്യമറിയാവുന്നതുകൊണ്ടാണു വിജയന്‍ സഖാവ്‌ കോട്ടയം സമ്മേളനത്തില്‍ സ്വന്തം സഖാക്കളോട്‌ വെള്ളമടിച്ചാല്‍ വയറ്റികിടക്കണം എന്ന് പറഞ്ഞത്‌.



ആധുനിക ജീവിത രിതികള്‍ മൂലമുള്ള സംഘര്‍ഷമാണു മദ്യപാനത്തിലേയ്ക്‌ നയിക്കുന്നത്‌ എന്നൊരു വാദമുണ്ട്‌. അപ്പോള്‍ മെട്രോപോളിറ്റന്‍ സംസ്ക്കാരം ഇല്ലാത്ത ഗ്രാമങ്ങളില്‍പോലും മദ്യപാന ശീലം കൂടുന്നതോ?നമ്മള്‍ക്ക്‌ എന്ത്‌ പറ്റി? പ്രതീക്ഷകളും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതുമൂലമുള്ള നിരാശയാണോ ഒരു ജനതയെ ആത്മഹത്യയിലേയ്ക്കും മദ്യപാനത്തിലേയ്ക്കും ലഹരിമരുന്നുകളിലേയ്ക്കും നയിക്കുന്നത്‌? അല്ലെങ്കില്‍ പ്രതീക്ഷകളുടെ ലോകത്തേയ്ക്കുള്ള ഒരു കുറുക്കുവഴിയാണു മദ്യപാനം എന്ന് കരുതുന്നതുകൊണ്ടോ? കൃത്യമായ ഉത്തരമോ പോംവഴിയോ ഇല്ലാത്തതുകൊണ്ട്‌ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞ്‌, ഉപഭോഗ സംസ്ക്കാരത്തിന്റെ ചതിക്കുഴികള്‍ മനസ്സിലാക്കി, വികസന സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിച്ചുകൊണ്ട്‌ നമുക്ക്‌ ജീവിക്കുവാന്‍ ശ്രമിച്ചുകൂടെ?

Wednesday, March 26, 2008

ചെങ്ങറ സമരവും ധാര്‍മ്മികതയും



ചെങ്ങറ സമരത്തിനെതിരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പരിചയാണു സ. ഏ.കെ.ബാലന്‍. നേരമ്പോക്കിനു മന്ത്രിപ്പണിയുണ്ട്‌. സഖാവിന്റെ ഒരു പ്രസ്താവന കണ്ടപ്പോഴാണു സമരക്കാര്‍ക്ക്‌ ധാര്‍മ്മികത തീരെ ഇല്ല എന്ന് മനസ്സിലായത്‌. കാരണം അന്യന്റെ ഭൂമിയല്ലേ സമരക്കാര്‍ തങ്ങള്‍ക്ക്‌ കിട്ടണം എന്നാവശ്യപ്പെടുന്നത്‌? അത്‌ ഒട്ടും ശരിയല്ല!


സഖാവെ, സമരം ചെയ്യുന്ന മണ്ണിന്റെ മക്കള്‍ക്ക്‌ രാഷ്ട്രീെയബോധം കുറവാണു. കുടികിടപ്പ്‌ നിയമപ്രകാരം പണ്ട്‌ ഭൂമികിട്ടിയവരോട്‌ ഭൂമി തിരിച്ചുകൊടുക്കുവാന്‍ പറയുമോ എന്ന് മണ്ണിന്റെ മക്കള്‍ ചോദിച്ചേക്കാം. കാരണം അന്നും സ്വകാര്യ ഭൂമിയില്‍നിന്നാണല്ലോ കുടികിടപ്പവകാശം കൊടുത്തത്‌?

Tuesday, March 25, 2008

തസ്ലീമ നസറീന്‍



നാലുവര്‍ഷത്തെ ഇന്ത്യയിലെ ജീവിതം മതിയാക്കി തസ്ലീമ വീണ്ടും യൂറോപ്പിലേയ്ക്‌ മടങ്ങി. വളരെ പ്രതീക്ഷകളോടെയാണു അവര്‍ കല്‍ക്കത്തയിലേയ്ക്‌ വന്നത്‌. സ്വന്തം രാജ്യത്ത്‌ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ ജനാധിപത്യ രാജ്യത്തിലും തന്നെ പിന്തുടരുന്നു എന്നത്‌ ഇപ്പോഴും അവര്‍ക്ക്‌ വിശ്വസിക്കുവാന്‍ പ്രയാസം. മുസ്ലീം സമുദായത്തിലെ ഒരുവിഭാഗം തസ്ലീമയ്ക്കെതിരെ കല്‍ക്കത്തയില്‍ തെരുവിലിറങ്ങിയപ്പോള്‍ വിപ്ലവഭരണകൂടം ഒന്നു ഞെട്ടി. നന്ദിഗ്രാമിനും സിങ്കൂരിനും ശേഷം വോട്ട്ബാങ്കുകളില്‍ വീണ്ടും ചോര്‍ച്ചയുണ്ടാകുന്നത്‌ എങ്ങനെ തടഞ്ഞുനിര്‍ത്താം എന്നതായിരുന്നു സഖാക്കളുടെ ചിന്ത. തസ്ലീമയ്ക്ക്‌ വിസ കൊടുത്തത്‌ കേന്ദ്രസര്‍ക്കരാണെന്നും ഇതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നും പറഞ്ഞ്‌ യെച്ചൂരി സഖാവ്‌ ഒഴിഞ്ഞ്‌ മാറി. തൊമ്മന്‍ അഴഞ്ഞപ്പോള്‍ ചാണ്ടി മുറുകി! എം.എഫ്‌. ഹുസൈനെ ഇന്ത്യയില്‍ കാലുകുത്തുവാന്‍ അനുവദിക്കില്ല എന്നു പറയുന്നവര്‍ 'തസ്ലീമ ബെന്‍' നെ ഹൈന്ദവപറുദീസയിലേയ്ക്‌ ക്ഷണിക്കുവാന്‍ മറന്നില്ല! ഈ വരുന്ന മെയ്‌ ജൂണ്‍ മാസങ്ങളില്‍ ബംഗാളില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മുസ്ലീം സഹോദരങ്ങളുടെ വോട്ട്‌ നേടിയാലെ ഇടതിനും കോണ്‍ഗ്രസ്സിനും ഭരണം ഉറപ്പിക്കുവാന്‍ പറ്റു. അതിനുശേഷം ലോകസഭാ തിരഞ്ഞെടുപ്പും ഉണ്ടായേക്കാം. വോട്ടിനേക്കാള്‍ വലുതല്ലല്ലോ ആവിഷ്കാര സ്വാതന്ത്ര്യം?


തസ്ലീമ, ഇന്ത്യയെ മറന്നേക്കൂ, ഞങ്ങളോട്‌ ക്ഷമിക്കൂ!!!

Tuesday, March 18, 2008

നമ്മള്‍ കൊയ്യാത്ത വയലെല്ലാം....



കേരളത്തിലെ കര്‍ഷകര്‍ പ്രത്യേകിച്ചും നെല്‍കൃഷിക്കാര്‍ മരമണ്ടന്മ്മാരാണു! വല്ല കാര്യമുണ്ടോ കൃഷിപോലുള്ള പഴഞ്ചന്‍ പരിപാടിയ്ക്‌ പോയിട്ട്‌? അരി വേണ്ടുവോളം ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍നിന്നും കിട്ടും. സ്വല്‍പം കുറവുണ്ടെങ്കില്‍ മുട്ടയും പാലും കോഴിയും വേണ്ടുവോളമുണ്ട്‌. വേനല്‍ മഴ കാരണം സംസ്ഥാനത്ത്‌ 13,000 ഹെക്ടറില്‍ കൃഷി നശിച്ചുവെന്ന് - കൊയ്തതും കൊയ്യാത്തതുമായ നെല്ല് ഉള്‍പ്പടെ - ബൂര്‍ഷ്വാ പത്രങ്ങള്‍. കുട്ടനാട്ടില്‍ തൊഴിലാളി ക്ഷാമം മൂലം കൊയ്ത്ത്‌ വൈകി എന്നും (സാക്ഷരതയിലൂടെ ഞങ്ങള്‍ക്ക്‌ മനസ്സിലായല്ലോ കൃഷി മോശമാണെന്ന്) കൊയ്യാനുള്ള യന്ത്രം യഥാസമയത്ത്‌ ഉപയോഗിക്കുവാന്‍ സഖാക്കളുടെ നേതൃത്വത്തിലുള്ള യൂണിയന്‍ അനുവാദം കൊടുത്തില്ല എന്നും വര്‍ഗ്ഗ ശത്രുക്കള്‍ പറയുന്നു. ശത്രുക്കള്‍ക്കറിയില്ലല്ലോ മുതലാളിത്തഘട്ടത്തില്‍ ഇങ്ങനെ ചില അടവും നയവും വേണ്ടിവരുമെന്ന്! കൃഷി എന്തിനാ? പാടം നികത്തി ഫ്ലാറ്റുകളോ അല്ലെങ്കില്‍ ബംഗാള്‍ സഖാക്കള്‍ ചെയ്തപോലെ പ്രത്യേക സാമ്പത്തിക മേഖലകളാക്കി ഫാക്റ്ററികളോ പണിതുകൂടെ? ഒന്നുമില്ലെങ്കില്‍ ഇഷ്ടികക്കളമാക്കാമല്ലോ?


നമ്മള്‍ കൊയ്യാത്ത വയലെല്ലാം


നമ്മുടെതാക്കാം ഭൂമാഫിയേ!

Monday, March 17, 2008

മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുന്‍പോള്‍ ആദ്യമായി കേരളവും തമിള്‍നാടും തമ്മിലുള്ള നദീജല തര്‍ക്കവും രണ്ടാമതായി ഈ പുരാതന അണക്കെട്ടുയര്‍ത്തുന്ന ഭീഷണിയുമാണു ആര്‍ക്കും ഒോര്‍മ്മയില്‍ വരുന്നത്‌. ഈ സന്ദര്‍ഭത്തില്‍ ഈ അണക്കെട്ടിനെ സംബന്ധിച്ച ചില നിര്‍ണ്ണയാക തീരുമാനങ്ങള്‍ പരിശോധിക്കുന്നത്‌ ഉചിതമായിരിക്കും.

1886 ഒക്ടോബര്‍ 29നാണു തിരുവതാംകൂര്‍ രാജാവ്‌ ബ്രിട്ടീഷ്‌ ഭരണപ്രദേശമായ മദ്രാസ്‌ സര്‍ക്കാരുമായി ഉടന്‍പടി ഒപ്പുവയ്ക്കുവാന്‍ നിര്‍ബന്ധിതമായത്‌. ഉടന്‍പടി പ്രകാരം തിരുവതാംകൂര്‍ അധീനതയിലുള്ള 8000 ഏക്കര്‍ സ്തലം 999 വര്‍ഷത്തേയ്ക്ക്‌ പാട്ട്ത്തിനായി വിട്ടുകൊടുക്കേണ്ടി വന്നു. പ്രതിവര്‍ഷം 40,000/- രൂപ വാടക. രസകരമായ വസ്തുത 999 വര്‍ഷം ഒരു അണക്കെട്ടിനും നിലനില്‍ക്കാന്‍ സാദ്ധ്യമല്ല എന്നതാണു! ഇന്നത്തെ കാലഘട്ടത്തില്‍ പോലും അതിവിദഗ്ധമായി പണിയുന്ന അണക്കെട്ടുകള്‍ക്കുള്ള ജീവിതാവധി 50-60 വര്‍ഷങ്ങളാണു എന്നു വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ സായ്പ്‌ വിചാരിച്ചുകാണും ഇവറ്റകള്‍ക്കു 999 വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യം കിട്ടില്ലെന്ന്!

ഉടന്‍പടിയിലെ പ്രധാന വ്യവസ്ത ഈ അണക്കെട്ടില്‍നിന്നുള്ള ജലം മധുര ജില്ലയില്‍ ജലസേചനകാര്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ എന്നതാണു. 1895ല്‍ അണക്കെട്ടുനിര്‍മ്മണാം പൂര്‍ത്തിയായി. അതികഠിനമായ വരള്‍ച്ച നേരിട്ടുകൊണ്ടിരുന്ന മധുരജില്ലയ്ക്കു പെരിയാറിലെ ജലം അവിശ്വസനീയമായ കാര്‍ഷികപുരോഗതിയാണു നേടിക്കൊടുത്തത്‌. പതുക്കെ ഇവിടെനിന്നുള്ള ജലം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ മദ്രാസ്‌ സര്‍ക്കാര്‍ ശ്രമം തുടങ്ങി. വൈദ്യുതി ഉല്‍പ്പാദനം കരാര്‍ വ്യവസ്ഥയ്ക്ക്‌ എതിരാണെന്നുള്ളതുകൊണ്ടു തിരുവതാംകൂര്‍ ഈ നീക്കത്തെ ആദ്യമേ തന്നെ എതിര്‍ത്തു. മദ്രാസ്‌ സര്‍ക്കാരാകട്ടെ, വെള്ളം കേരളത്തിന്റെ അതിര്‍ത്തിക്ക്‌ പുറത്ത്‌ കടന്നാല്‍ പിന്നെ അവരുടേതായി എന്നും തിരുവതാംകൂറിനു ഇതിലൊരു അധികാരമില്ലെന്നുമായിരുന്നു.

ഈ അവസരത്തിലാണു സര്‍ സി.പി. (മലയാളിയ്ക്കിന്നും ക്രുരനും കൌശലക്കാരനും മാത്രമാണു ഈ ഭരണാധികാരി) തിരുവതാംകൂരിന്റെ നിയമ-ഭരണ ഉപദേഷ്ടാവായി 1931ല്‍ നിയമിതനാകുന്നത്‌. രണ്ടു രാജ്യങ്ങള്‍ക്കും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിലെത്തുവാന്‍ സാധിക്കാഞ്ഞതുമൂലം പ്രശ്നം ആര്‍ബിട്രേഷന്‍ ട്രൈബൂണലിനു വിട്ടു. തിരുവതാംകൂറിനുവേണ്ടി സര്‍ സി.പി.യാണു ട്രൈബൂണലില്‍ ഹാജരായത്‌. 1936ല്‍ രണ്ട്‌ ആര്‍ബിറ്റര്‍മാരും പരസ്പരവിരുദ്ധമായ വിധികളാണു പുറപ്പെദുവിച്ചത്‌. 1936 ഒക്ടോബര്‍ 8നു സര്‍ സി.പി. തിരുവതാംകൂര്‍ ദിവാനായി നിയമിതനായി. 1937ല്‍ മദ്രാസ്‌ പ്രധാനമന്ത്രിയായിരുന്ന സി. രാജഗോപാലാചാരിയും സര്‍ സി.പിയും കൂടിക്കാഴ്ച നടത്തി പ്രശ്നം പരിഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ പ്രശ്നം ഒരു മദ്ധ്യസ്ഥന്റെ തീരുമാനത്തിനു വിടാമെന്ന ധാരണയായി. കല്‍ക്കത്താ ഹൈക്കോടതിയില്‍ ജഡജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി മദ്ധ്യസ്ഥനായി നിയമിതനായി. മദ്രാസിനു വേണ്ടി അല്ലാടി കൃഷ്ണസ്വാമി അയ്യരും തിരുവതാംകൂറിനുവേണ്ടി സര്‍ സി.പിയും ഹാജരായി. സി.പിയുടെ പ്രധാന വാദഗതികള്‍ ഇപ്രകാരമായിരുന്നു:

1) മധുര ജില്ലയിലെ ജലസേചനകാര്യങ്ങള്‍ക്കു മാത്രമാണു മദ്രാസിനു തിരുവതാംകൂര്‍ ജലം നല്‍കാന്‍ അനുമതി നല്‍കിയത്‌.

2)വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള തീരുമാനം വാണിജ്യപരമാണു.

3) മധുര ജില്ലയിലെ ജലസേചനകാര്യങ്ങള്‍ക്കുശേഷമുള്ള മിച്ച ജലം മധുര, പെരിയാംകുളം എന്നീ പട്ടണങ്ങള്‍ക്ക്‌ കുടിവെള്ളത്തിനുപോലും ഉപയോഗിക്കുവാന്‍ പാടില്ല.

1941 മെയ്‌ 12നു മദ്ധ്യസ്ഥന്റെ തീരുമാനം തിരുവതാംകൂറിന്റെ വാദങ്ങളെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിണ്ണായകഘട്ടം എന്നു പറയാവുന്ന, മഹാമണ്ടത്തരം നടന്നതു 1970 മെയ്‌ മാസത്തിലാണു. കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ എന്നു പേരുകേട്ടവര്‍ , യാതൊരു പഠനങ്ങളും നടത്താതെ തമിഴ്നാടുമായി പഴയ കരാര്‍ പുതുക്കുവാന്‍ തീരുമാനിച്ചു. കേരളത്തിന്റെ വൈദ്യുതാവശ്യങ്ങള്‍ക്കു വെള്ളം വേണമെന്നോ കുടിവെള്ളത്തിനും ജലസേചനത്തിനും വെള്ളം വേണമെന്നോ ആരും ഓര്‍ത്തില്ല. 80കളില്‍ മഴ കുറയാനും ജലദൌര്‍ലഭ്യം കൂടുവാനും തുടങ്ങിയതോടെയാണു നമ്മള്‍ ഉണര്‍ന്നു തുടങ്ങിയത്‌.വേനല്‍ക്കാലത്ത്‌ ഇടുക്കി അണക്കെട്ടില്‍ പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍പോലും നമുക്ക്‌ വെള്ളമില്ല.വൈദ്യുതിക്ഷാമം ഇന്നു നമുക്ക്‌ നിത്യ പരിചയമാണു.ചുണ്ണാന്‍പു മിശ്രിതം ഉപയോഗിച്ച്‌ പണിത ഈ അണക്കെട്ട്‌ സുരക്ഷിതമല്ല എന്നതു മാത്രമാണു ഇന്നു നമുക്കു പറയുവാനുള്ള ഏക ആശ്രയം. മാറി മാറി വരുന്ന സര്‍ക്കാരുകളും മന്ത്രിമാരും ഇതുതന്നെ ഏറ്റുപറയുന്നു. വാദം ശരി തന്നെ. പക്ഷെ ഇവിടെ ഇവര്‍ വിസ്മരിക്കുന്നത്‌ മുല്ലപ്പെരിയാര്‍ ജലവും അണക്കെട്ട്‌ നില്‍ക്കുന്ന സ്ഥലവും പൂര്‍ണ്ണമായും കേരളത്തിന്റേതാണു എന്ന കാര്യമാണു. പഴയ അണക്കെട്ട്‌ പൊളിച്ച്‌ പുതിയതു പണിതാലും ജലം തമിഴ്നാട്‌ കൊണ്ടുപോകും. നമുക്ക്‌ അപ്പോഴും വെള്ളവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥ തന്നെ! കാര്‍ഷികാവശ്യങ്ങള്‍ക്ക്‌ വെള്ളം കൊടുക്കുന്നതില്‍ തെറ്റില്ല (സി.പി. വാദിച്ച്തുപോലെ ഇതിനുവേണ്ടി മാത്രം). പക്ഷേ അതോടൊപ്പം ഇത്‌ കേരളത്തിന്റെ ജലമാണെന്ന് തമിഴ്നാടിനെക്കൊണ്ട്‌ സമ്മതിപ്പിക്കുവാനുള്ള രാഷ്ട്രീയ തന്റേടം നമ്മള്‍ കാട്ടണം. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള ജലം മുല്ലപ്പെരിയാറില്‍ നിന്നും ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം എന്നും നമ്മള്‍ക്കുള്ളതായിരിക്കണം.

Thursday, March 13, 2008

ആണവക്കരാറിനെതിരെ




ദില്ലിയിലെ ജന്തര്‍മന്ദറില്‍ നിരാഹാര സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും ഒരു പുതുമയല്ല. പ്രത്യേകിച്ചും പാര്‍ലമന്റ്‌ സമ്മേളിച്ചുകൊണ്ടിരിക്കുന്‍പോള്‍. എന്നാല്‍ മാര്‍ച്ച്‌ 10മുതല്‍ കേരളത്തില്‍നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തുടങ്ങിയിരിക്കുന്ന അനിശ്ചിതകാല നിരാഹാരസമരം അവര്‍ ഏറ്റെടുത്തിരിക്കുന്ന വിഷയം കാരണം വളരെ വ്യത്യസ്തമാണു. സ്റ്റുഡന്റ്സ്‌ എഗയിന്‍സ്റ്റ്‌ നുക്ലിയര്‍ പവര്‍ (എസ്‌.എ.എന്‍.പി.) എന്ന സംഘടനയുടെ കീഴില്‍ ആണവക്കരാരിനെതിരെയാണു ഇവര്‍ പ്രക്ഷോഭത്തിനു എത്തിയിരിക്കുന്നത്‌. ഈസമരം വെറും ഇന്ത്യ-അമേരിക്ക ആണവക്കരാരിനെതിരെ മാത്രമല്ലെന്നും പൊതുവായി ആണവോര്‍ജ്ജത്തിനും ആണവായുധങ്ങള്‍ക്കുമെതിരാണെന്നും ഇവര്‍ പറയുന്നു. ചെര്‍ണോബിലും ത്രീ മൈ ല്‍ ഐലന്റും നമ്മള്‍ മറന്നിട്ടില്ല. പുതിയ സാങ്കേതിക വിദ്യകള്‍കൊണ്ട്‌ പ്രകൃതിയ്ക്കിണങ്ങിയ പല മാര്‍ഗ്ഗങ്ങളിലൂടേയും ഊര്‍ജ്ജം കണ്ടെത്താമെന്നുള്ളപ്പോള്‍ മരണം വിതയ്ക്കുന്ന ആണവോര്‍ജ്ജം എന്തിനു എന്ന് ഇവര്‍ ചോദിക്കുന്നു. നമ്മുടെ ഭരണാധികാരികളുടെ കണ്ണ്‍ തുറന്നില്ലെങ്കിലും ജനങ്ങളുടെ കണ്ണ്‍ തുറന്നെങ്കില്‍!!!!!!കൂടുതല്‍ വിവരത്തിനു ബന്ധപ്പെടുക:

sanpindia@gmail.com

Tuesday, March 11, 2008

അമ്മ

അമ്മേ എന്നു വിളിച്ചപ്പോള്‍ അമ്മയുടെ മറു ചോദ്യം. നീ എന്നെ തന്നെയാണൊ വിളിച്ചെ? ഒന്നു ഞെട്ടിയെങ്കിലും അമ്മയും പത്രം വായിച്ചുകാണും എന്നോര്‍ത്തപ്പോള്‍ വേറൊന്നും പറയുവാന്‍ തോന്നിയില്ല! പത്രം നിറച്ചും അമ്മയല്ലിയോ? പത്രതന്‍പുരാട്ടിയുടെ ഭാഷയില്‍ ഈ അമ്മ - കാരുണ്യത്തിന്റെ മഹാസാഗരം സ്നേഹത്തിന്റെ നീലാകാശം!(നമ്മടവിടെ ഒന്നും ഇല്ലേ നിങ്ങടെവിടെ ഒക്കെ ഇണ്ടേ എന്ന കണ്ടാണശ്ശേരി പ്രയോഗം ഓര്‍മ്മവന്നു). കുട്ടിക്കാലം മുതലേ ദൈവവുമായി അടുത്ത്‌ ഇടപെഴകാന്‍ തുടങ്ങിയ അമ്മ ആ ചൈതന്യത്തിന്റെ പ്രകാശകിരണങ്ങള്‍ ഭക്തരിലും ചൊരിയുന്നു! (ഭയങ്കര സ്വാധീനമാ).എം.എസ്‌.വിശ്വനാഥന്റെ പഴയ ഗാനം ഓര്‍ത്തുകൊണ്ടു സ്വയം പറഞ്ഞു. ഇനി പെറ്റമ്മേ എന്നു വിളിച്ചു നോക്കാം!

Monday, March 10, 2008

Chendamangalam


സ്വന്തം നാടിനെക്കുറിച്ച്‌ രണ്ടുവരി എഴുതിയില്ലെങ്കില്‍ എന്തൂടട്‌ ബ്ലോഗ്‌ ഇഷടാ? അതുകൊണ്ട്‌ അല്‍പ്പം ചരിത്രം തട്ടിക്കളയാം!
ഏ.ഡി. 95നും 162നും ഇടയക്കു ജീവിച്ചിരുന്ന ഗ്രീക്കു പണ്ടിതനായിരുന്ന ടോളമിയുടെ ഗ്രനഥത്തില്‍ കേരളത്തിലെ നദികളേയും തുറമുഖങ്ങളേയും കടലോര നഗരങ്ങളേയുംക്കുറിച്ച്‌ വിവരിക്കുന്നുണ്ട്‌. ഇതില്‍ പറയുന്ന 'ശെനെ' എന്ന സ്ഥലം ചേന്ദമംഗലമാണെന്ന് കരുതപ്പെടുന്നു.
കോട്ടയില്‍ കോവിലകത്തെ കുന്നിന്‍ ചരിവിലുളള ഗുഹ ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നാണു കേട്ടുകേള്‍വി. എന്നാല്‍ ഇതിനു ചരിത്രപരമായ തെളിവുകള്‍ ഇല്ല എന്നു പറയപ്പെടുന്നു. 1789 ഡിസംബര്‍ 29നാണു ടിപ്പു തിരുവതാംകൂറിനെതിരെ പട നീക്കം നടത്തിയത്‌. 1790 ഏപ്രില്‍ 12നു നടത്തിയ ആക്രമണത്തില്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ ചേന്ദമംഗലം എന്നീ പ്രദേശങ്ങള്‍ കീഴടക്കി ആലുവാപ്പുഴയുടെ തീരം വരെയെത്തി.ഈ സമയത്ത്‌ ടിപ്പുവിന്റെ സൈന്യം ഈ ഗുഹ ഉപയോഗിച്ചിരിക്കാം. അപ്പോള്‍ ആരായിരിക്കാം ഈ ഗുഹ നിര്‍മ്മിച്ചത്‌?

പാലിയം ശാസനങ്ങള്‍
പാലിയം തറവാട്ടില്‍നിന്നും ലഭിച്ച രണ്ടു ശാസനങ്ങളാണു ഈ പേരില്‍ അറിയപ്പെടുന്നത്‌.ഒന്നാമത്തെ ശാസനത്തിന്റെ കാലം ഏഡി 926ആണു എന്നു കണക്കാക്കപ്പെടുന്നു.സംസ്കൃതവും തമിഴുമാണു ഇതിലെ ഭാഷ. രണ്ടാമത്തെ ശാസനം 1663 മാര്‍ച്ച്‌ 22നാണു. ഇതു
വട്ടെഴുത്തിലാണു എഴുതപ്പെട്ടിരിക്കുന്നത്‌. രാജ്യരക്ഷക്കുള്ള കരാറാണു ഇതിലെ വിഷയം.

പെരിയാര്‍

ഏഡി 1341ല്‍ പെരിയാറിലുണ്ടായ ശക്തിയായ വെള്ളപ്പൊക്കത്തിലാണു ഇന്നത്തെ കൊച്ചി തുറമുഖം രൂപപ്പെട്ടതും കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ പ്രാധാന്യം കുറഞ്ഞതും. ഈ വെള്ളപ്പൊക്കത്തില്‍ ചേന്ദമംഗലത്തിനും ചിലമാറ്റങ്ങള്‍ വന്നുകാണുമോ?

Friday, March 7, 2008

റാഷിദയുടെ കവിതകള്‍

രാത്രിയുടെ മനസ്സ്‌ ഓര്‍മ്മകളുടെ നിലാവാണു.

ഇരുട്ടിന്റെ മൌനത്തിനും ഉഷസ്സിന്റെ കുളിരിനും

ഇടയ്ക്കുള്ള നിനവുകളില്‍

പ്രണയം കൊയ്യുന്ന സൌഹൃദം വിതയ്ക്കുന്ന

ഓര്‍മ്മകളുടെ നിലാവ്‌.

ഈ വരികള്‍ എഴുതിയത്‌ ആധുനികതയുടേയൊ ഉത്തരാധുനികതയുടേയൊ ലേബലില്ലാത്ത റാഷിദ എന്ന വിദ്യാര്‍ഥിനിയാണു. ഈ കവിതകളില്‍ ജാടകളില്ല. റാഷിദയുടെ കവിതകള്‍ നിലാവായി ഹൃദയത്തില്‍ നിറയുന്നു. മഹാകവിപട്ടംകെട്ടിയ പലരും പടച്ചുവിടുന്ന 'വളിപ്പുകളുടെ' ഇടയില്‍ ഈ കവിതകള്‍ വലിയൊരു ആശ്വാസമാണു. ഈ കവിതകള്‍ പ്രസിദധപ്പെടുത്തിയ ഭാഷാപോഷിണിക്കും (ഡിസംബര്‍ ലക്കം) കവിതകള്‍ അയച്ചുകൊടുത്ത അരുണാദേവിടീച്ചര്‍ക്കും എം.എന്‍.കാരശ്ശേരിക്കും നന്ദി. 'ഒരു പത്തിരി വട്ടത്തില്‍ ജീവിച്ച്‌ മരിക്കാന്‍' ഇഷ്ടപ്പെടുന്ന റാഷിദയില്‍നിന്ന് കൂടുതല്‍ കവിതകള്‍ പ്രതീക്ഷിക്കുന്നു.

Thursday, March 6, 2008

ഇതാണോ വികസനം?

വികസനം എന്നു ആലോചിക്കുന്‍ബോള്‍ തന്നെ നമ്മുടെയെല്ലാം മനസ്സില്‍ ആദ്യം വരുന്നതു വങ്കിട ഫാക്റ്ററികളും ഷോപ്പിംഗ്‌ സമുച്ചയങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളുമാണു. ഇതെല്ലാം ഇല്ലെങ്കില്‍ എന്തു വികസനം? ജനം വോട്ടു ചെയ്യുന്നതുതന്നെ ഈ വികസന മാത്രുക മനസ്സില്‍ കണ്ടുകോണ്ടാണു. ഈ വിധത്തിലുള്ള വികസന വികസന പ്രവര്‍ത്തനങ്ങളിലൂടെ നാമെന്താണു നേടുന്നത്‌? നമ്മുടെ പ്രക്രിതിയേയും ആ പ്രകൃതിയൊട്‌ ഇണങ്ങി ജീവിക്കുന്ന ജനങ്ങളേയും ആട്ടിയൊടിക്കുക. ശക്തമായ കാര്‍ഷിക വ്യവസ്ത ഇല്ലെങ്കില്‍ ഒരു രാജ്യത്തിനും നിലനില്‍പ്പില്ല എന്ന സത്യം നമ്മള്‍ മറക്കുന്നു. നമ്മുടെ കൊച്ചു കേരളം തന്നെ ഏെററവും നല്ല ഉദാഹരണം. ഉപ്പുതൊട്ടു കല്‍പ്പൂരം വരെ നമുക്കു അന്ന്യ സംസ്ഥാനങ്ങളെ ആശറയിക്കണം. അരി തന്നെ നമ്മുടെ ഭകഷണക്രമത്തില്‍ നിന്നും മാറേറണ്ടിവരുമെന്ന അവസ്ത വിദൂരമല്ല. വയലില്ലെങ്കിലും ഫ്ലാറ്റുണ്ടല്ലൊ? ഏന്താണു പരിഹാരം? സാമ്രാജ്യത്തം മുതലാളിത്തം അധിനിവേശം മുന്നണി ഭരണങ്ങള്‍ ഇങ്ങനെ പല വേഷങ്ങളും നമുക്കു ചുറ്റും തകര്‍തതാടുന്ന ഈ കാലഘടടത്തില്‍ നമ്മള്‍ എങ്ങനെ പ്രതികരിക്കണം എന്നതുതന്നെ ചിന്തിപ്പിക്കുന്ന വിഷയമാകുന്നു.

ഒരു നാളുമെത്താത്ത

വാഗദത്തഭൂവിലേ-

ക്കെരിപൊരിക്കൊള്ളുമീ

മരുവിലൂടെ

വെറുതേ നടത്തിയോര്‍

തന്നുടെ യോര്‍മകള്‍-

ക്കൊരു ചിതകൂട്ടി

സതുതി പറയന്റാം!

(ഒ.എന്‍.വി.)

എന്നു നമുക്കു ശേഷം വരുന്ന തലമുറക്കും നമ്മളെ നോക്കി പറയേണ്ടി വരുമോ!