Sunday, April 13, 2008

വിഷു


വന്നണയുന്ന വിഷുവിനണിയുവാന്

‍കൊന്ന മലര്‍പ്പൂങ്കുലയറുത്തീടവേ, (പി)


ഇത്തവണ വിളവെടുപ്പ്‌ ആഘോഷിക്കുവാന്‍ കര്‍ഷകര്‍ക്കാവില്ല. മീനത്തില്‍ പെയ്ത മഴ കര്‍ഷകരെ മുടിപ്പിച്ചു. (മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും). പഴഞ്ചൊല്ല് പ്രകാരം 'നാലും കടം കൊണ്ടവന്‍ കൃഷി ചെയ്യണ്ട' എന്നാണു. വിശദമായി പറഞ്ഞാല്‍ വിത്ത്‌, കാള (യന്ത്രം?) പണം, പണിക്കാര്‍, എന്നിവയില്ലാത്തവര്‍ കൃഷി ചെയ്താല്‍ നഷ്ടം തന്നെ.


ആശകള്‍ കൊഴിഞ്ഞാലും

പിന്നേയും വിരിഞ്ഞീടു-

മാശകള്‍ മനോജ്ഞമായ്‌

മാനസ ലതികയില്

‍നിത്യമീ പ്രവണത-

തന്നെയാണല്ലോ ശ്രീമന്

‍മര്‍ത്യജീവിതം പുരോ-

ഗമിക്കാന്‍ പ്രേരിപ്പിപ്പൂ. (എം.പി.അപ്പന്‍)

Monday, April 7, 2008

ഭോപ്പാലിലെ ജീവിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട 'പീഡിതര്‍'


ഭോപ്പാല്‍ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ ഭോപ്പാലില്‍നിന്നും 800 കിലോമീറ്റര്‍ പദയാത്രയായാണു ദില്ലിയിലെത്തിയത്‌. ഇതില്‍ കുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെയുണ്ട്‌. 2006ലും ഇവര്‍ പദയാത്രയായി വന്ന് പ്രധാനമന്ത്രിയ്ക്‌ നിവേദനം കൊടുത്തിരുന്നു. ഫാക്ടറി പരിസരത്തുനിന്നും രാസമാലിന്യങ്ങള്‍ നീക്കം ചെയ്യുക, ശുദ്ധജലം ലഭ്യമാക്കുക, യൂണിയണ്‍ കാര്‍ബൈഡിന്റെ ഇന്നത്തെ ഉടമകളായ 'ഡൌ'വിനെതിരെ നടപടി എടുക്കുക ഇത്രയൊക്കെയായിരുന്നു ആവശ്യങ്ങള്‍. പ്രധാനമന്ത്രി അന്ന് തലകുലുക്കിയെങ്കിലും ഒന്നും നടന്നില്ല. പുനരധിവാസ നടപടികള്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രിയില്‍നിന്ന് ഉറപ്പ്‌ ലഭിച്ചിട്ടേ ഇത്തവണ തിരിച്ചുപോകൂ എന്ന് ഇവരുടെ സംഘടന പറയുന്നു.


5000 ടണ്ണില്‍ കൂടുതല്‍ രാസമാലിന്യങ്ങളാണു ഫാക്ടറി പരിസരത്ത്‌ കുഴിച്ചിട്ടിട്ടുള്ളത്‌. ഇതുമൂലം മണ്ണും ജലവും മലിനമായിക്കൊണ്ടേയിരിക്കുന്നു. വിഷവാതകം ശ്വസിച്ച്‌ (1984 ഡിസംബര്‍ 2) 15000 ആളുകളെങ്കിലും മരിച്ച്‌ കാണും എന്ന് കരുതുന്നു. കമ്പനിയുടെ കണക്കില്‍ സംഖ്യ വെറും 3000 ആണു. അന്നുമരിച്ചവര്‍ ഭാഗ്യവാന്മാരാണെന്ന് ജീവിച്ചിരിക്കുന്നവര്‍ പറയുന്നു. ഇവര്‍ക്ക്‌ ശാരീരിക അസ്വസ്ഥതകള്‍ കാരണം അധ്വാനിച്ച്‌ ജോലിചെയ്യുവാന്‍ വയ്യ. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ ആരും വിവാഹം ചെയ്യില്ല. ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍, ആര്‍ത്തവ വിരാമം, ഗര്‍ഭം ധരിക്കാതിരിക്കുക, ഗര്‍ഭച്ഛിദ്രം, വൈകല്യമുള്ള കുട്ടികളെ പ്രസവിക്കുക ഇതെല്ലാം ഇവര്‍നേരിടുന്ന ആരോഗ്യപ്രശനങ്ങളില്‍ ചിലതാണു. ദുരന്തത്തിനുശേഷം ജനിച്ചവരൊന്നും സര്‍ക്കാര്‍ രേഖകളില്‍ പീഡിതര്‍ അല്ല. 25000 ജനങ്ങളില്‍ കൂടുതല്‍ വിഷലിപ്തമായ വെള്ളമാണു കുടിക്കുന്നത്‌. കാന്‍സര്‍, ജനനവൈകല്യങ്ങള്‍, തലച്ചോറിനു സംഭവിക്കുന്ന വൈകല്യങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക്‌ കാരണം വിഷലിപ്തമായ വെള്ളമാണു. അമ്മമാരുടെ മുലപ്പാലില്‍ ക്ലോറോഫാം, മെര്‍ക്കുറി, ലെഡ്‌ തുടങ്ങിയ മാരക പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌ എന്ന് ഇതിനെക്കുറിച്ച്‌ പഠനം നടത്തിയ 'ഗ്രീന്‍പീസ്‌' റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടേറെ കുട്ടികള്‍ക്ക്‌ സെറിബ്രല്‍ പാള്‍സി എന്ന രോഗം ബാധിച്ചിട്ടുണ്ട്‌.
ഒരു ഇന്ത്യക്കാരനു 500 ഡോളറിന്റെ പോലും വില കല്‍പ്പിക്കാത്ത ഡൌ കമ്പനി ഇന്ന് കേന്ദ്രസര്‍ക്കാരിന്റേയും പല സംസ്ഥാന സര്‍ക്കാരുകളുടേയും (പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ) ഏറ്റവും വേണ്ടപ്പെട്ട മൂലധന നിക്ഷേപകരില്‍ ഒന്നാണു. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷവും ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ ഇന്ന് മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്തയല്ല! ഡൌവിന്റെ വാഗ്ദാനങ്ങളില്‍ കണ്ണ്‍ മഞ്ഞളിച്ചിരിക്കുന്ന ഭരണാധികാരികള്‍ക്കാകട്ടെ ഭോപ്പാല്‍ പീഡിതരുടെ ദുരിതങ്ങള്‍ക്ക്‌ ഒരു പ്രാധാന്യവുമില്ല!

Thursday, April 3, 2008

നമ്മള്‍ക്ക്‌ എന്ത്‌ പറ്റി?






സര്‍ക്കാര്‍ കണക്ക്‌ പ്രകാരം കേരളത്തിലുണ്ടാകുന്ന റോഡപകടങ്ങളില്‍ എഴുപത്ശതമാനത്തിനും കാരണം മദ്യപാനമാണു. മദ്യഷാപ്പുകള്‍ തുറക്കാത്ത ദിവസങ്ങളില്‍ അപകടങ്ങളും കുറയുന്നു. 'അല്‍പം അടിച്ചിട്ട്‌' അമ്മയേയും ഭാര്യയേയും കുട്ടികളേയും തല്ലുവാന്‍ പണ്ടേ നമുക്ക്‌ സ്വ്യാതന്ത്ര്യമുണ്ട്‌. പല കാര്യങ്ങളിലും നമ്മള്‍ ദേശീയതലത്തില്‍ ഒന്നാമതാണു. ആത്മഹത്യാനിരക്കില്‍ ദേശീയനിരക്കിനേക്കാള്‍ ഇരട്ടിയാണു നമ്മുടെ നേട്ടം. അന്‍പത്‌ ശതമാനം ആത്മഹത്യകളുടെ പിറകിലും വില്ലന്‍ മദ്യം തന്നെ. ആത്മഹത്യ കൂടാതെ സാക്ഷരത, മദ്യപാനം, തൊഴിലില്ലായ്മ എന്നീ മേഖലകളിലും നമ്മള്‍ ഒന്നാമതാണു. അരിക്കു ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക നമ്മള്‍ മദ്യത്തിനു ചിലവാക്കുന്നുണ്ട്‌ എന്നു അഭിമാനപൂര്‍വ്വം പറയാം! തൊഴിലില്ലെങ്കിലും അല്‍പം മോന്തുവാനുള്ള വക ജനത്തിനു എങ്ങിനെയെങ്കിലും തടയും എന്നാണു സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള കാരണം. ഓണമായാലും ക്രിസ്തുമസ്സ്‌ ആയാലും മദ്യമില്ലെങ്കില്‍ എന്താഘോഷം? മാവേലിയേയും മനുഷ്യപുത്രനേയും വരവേല്‍ക്കാന്‍ ഒരു ധൈര്യം വേണ്ടേ? കഴിഞ്ഞ ഓണക്കാലത്ത്‌ നൂറ്റന്‍പത്‌ കോടി രൂപയുടെ മദ്യമെങ്കിലും നമ്മള്‍ സേവിച്ച്‌ കാണുമെന്ന് കണക്കുകള്‍ പറയുന്നു. നമ്മള്‍ അല്‍പം അടിക്കുന്ന ഈ ശീലം കാരണം സര്‍ക്കാരിനു നികുതിയിനത്തില്‍ കിട്ടുന്നത്‌ 2500 കോടി രൂപയിലധികമാണു! സര്‍ക്കാരിനും വരുമാനം വേണ്ടേ?



സ്വന്തം വീട്ടിലിരുന്ന് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സേവിക്കുവാന്‍ നമുക്ക്‌ മടിയാണു. ഒറ്റയ്ക്‌ ഒരു പെഗ്ഗ്‌ അടിക്കണമെങ്കിലും ബാറില്‍ തന്നെ പോകണം. കല്യാണമായാലും ഇരുപത്തെട്ടായാലും നാട്ടുകാരെ വിളിച്ച്‌ ഒന്നു കൂടിയില്ലെങ്കില്‍ അന്തസ്സ്‌ കുറയും. പുറം നാടുകളില്‍ അദ്ധ്വാനിച്ച്‌ പണമുണ്ടാക്കുന്ന നമ്മുടെ ബന്ധുക്കള്‍ കേരളത്തിലേയ്ക്കയക്കുന്ന ഭീമന്‍ തുകയുടെ (200 ബില്യണ്‍ രൂപ?) നല്ലൊരു ശതമാനം വിദേശമദ്യത്തിനായി ചിലവാക്കിയാണു അധ്വാനത്തിന്റെ മൂല്യം നമ്മള്‍ മനസ്സിലാക്കുന്നത്‌.നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെങ്കില്‍ മദ്യവിപത്തൊന്നും ഞങ്ങളുടെ വിഷയമല്ല എന്ന നിലയില്‍ മുന്നോട്ട്‌ പോകുകയാണു. ഹൈറുന്നീസമാരും മാണിച്ചന്മാരും രാഷ്ട്രീയക്കാരുടെ ഉറ്റ സുഹൃത്തുക്കളാണു. ഇവര്‍ വിചാരിച്ചാല്‍ ഐജിയുടെ വരെ തൊപ്പി തെറിക്കും!



സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് കുടിയന്മ്മാരുടെ രാഷ്ട്രീയ ചേരിതിരുവ്‌ മനസ്സിലാക്കുവാന്‍ സാധ്യമല്ല. ഇതില്‍ ആര്‍.എസ്സ്‌.എസ്സ്‌ കാരും സഖാക്കളും ഖദര്‍ധാരികളും ഉള്‍പ്പെടുമെന്ന് നമുക്ക്‌ ഉൂഹിക്കാം. ഈ സത്യമറിയാവുന്നതുകൊണ്ടാണു വിജയന്‍ സഖാവ്‌ കോട്ടയം സമ്മേളനത്തില്‍ സ്വന്തം സഖാക്കളോട്‌ വെള്ളമടിച്ചാല്‍ വയറ്റികിടക്കണം എന്ന് പറഞ്ഞത്‌.



ആധുനിക ജീവിത രിതികള്‍ മൂലമുള്ള സംഘര്‍ഷമാണു മദ്യപാനത്തിലേയ്ക്‌ നയിക്കുന്നത്‌ എന്നൊരു വാദമുണ്ട്‌. അപ്പോള്‍ മെട്രോപോളിറ്റന്‍ സംസ്ക്കാരം ഇല്ലാത്ത ഗ്രാമങ്ങളില്‍പോലും മദ്യപാന ശീലം കൂടുന്നതോ?നമ്മള്‍ക്ക്‌ എന്ത്‌ പറ്റി? പ്രതീക്ഷകളും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതുമൂലമുള്ള നിരാശയാണോ ഒരു ജനതയെ ആത്മഹത്യയിലേയ്ക്കും മദ്യപാനത്തിലേയ്ക്കും ലഹരിമരുന്നുകളിലേയ്ക്കും നയിക്കുന്നത്‌? അല്ലെങ്കില്‍ പ്രതീക്ഷകളുടെ ലോകത്തേയ്ക്കുള്ള ഒരു കുറുക്കുവഴിയാണു മദ്യപാനം എന്ന് കരുതുന്നതുകൊണ്ടോ? കൃത്യമായ ഉത്തരമോ പോംവഴിയോ ഇല്ലാത്തതുകൊണ്ട്‌ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിഞ്ഞ്‌, ഉപഭോഗ സംസ്ക്കാരത്തിന്റെ ചതിക്കുഴികള്‍ മനസ്സിലാക്കി, വികസന സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിച്ചുകൊണ്ട്‌ നമുക്ക്‌ ജീവിക്കുവാന്‍ ശ്രമിച്ചുകൂടെ?

Wednesday, March 26, 2008

ചെങ്ങറ സമരവും ധാര്‍മ്മികതയും



ചെങ്ങറ സമരത്തിനെതിരെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പരിചയാണു സ. ഏ.കെ.ബാലന്‍. നേരമ്പോക്കിനു മന്ത്രിപ്പണിയുണ്ട്‌. സഖാവിന്റെ ഒരു പ്രസ്താവന കണ്ടപ്പോഴാണു സമരക്കാര്‍ക്ക്‌ ധാര്‍മ്മികത തീരെ ഇല്ല എന്ന് മനസ്സിലായത്‌. കാരണം അന്യന്റെ ഭൂമിയല്ലേ സമരക്കാര്‍ തങ്ങള്‍ക്ക്‌ കിട്ടണം എന്നാവശ്യപ്പെടുന്നത്‌? അത്‌ ഒട്ടും ശരിയല്ല!


സഖാവെ, സമരം ചെയ്യുന്ന മണ്ണിന്റെ മക്കള്‍ക്ക്‌ രാഷ്ട്രീെയബോധം കുറവാണു. കുടികിടപ്പ്‌ നിയമപ്രകാരം പണ്ട്‌ ഭൂമികിട്ടിയവരോട്‌ ഭൂമി തിരിച്ചുകൊടുക്കുവാന്‍ പറയുമോ എന്ന് മണ്ണിന്റെ മക്കള്‍ ചോദിച്ചേക്കാം. കാരണം അന്നും സ്വകാര്യ ഭൂമിയില്‍നിന്നാണല്ലോ കുടികിടപ്പവകാശം കൊടുത്തത്‌?

Tuesday, March 25, 2008

തസ്ലീമ നസറീന്‍



നാലുവര്‍ഷത്തെ ഇന്ത്യയിലെ ജീവിതം മതിയാക്കി തസ്ലീമ വീണ്ടും യൂറോപ്പിലേയ്ക്‌ മടങ്ങി. വളരെ പ്രതീക്ഷകളോടെയാണു അവര്‍ കല്‍ക്കത്തയിലേയ്ക്‌ വന്നത്‌. സ്വന്തം രാജ്യത്ത്‌ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ ജനാധിപത്യ രാജ്യത്തിലും തന്നെ പിന്തുടരുന്നു എന്നത്‌ ഇപ്പോഴും അവര്‍ക്ക്‌ വിശ്വസിക്കുവാന്‍ പ്രയാസം. മുസ്ലീം സമുദായത്തിലെ ഒരുവിഭാഗം തസ്ലീമയ്ക്കെതിരെ കല്‍ക്കത്തയില്‍ തെരുവിലിറങ്ങിയപ്പോള്‍ വിപ്ലവഭരണകൂടം ഒന്നു ഞെട്ടി. നന്ദിഗ്രാമിനും സിങ്കൂരിനും ശേഷം വോട്ട്ബാങ്കുകളില്‍ വീണ്ടും ചോര്‍ച്ചയുണ്ടാകുന്നത്‌ എങ്ങനെ തടഞ്ഞുനിര്‍ത്താം എന്നതായിരുന്നു സഖാക്കളുടെ ചിന്ത. തസ്ലീമയ്ക്ക്‌ വിസ കൊടുത്തത്‌ കേന്ദ്രസര്‍ക്കരാണെന്നും ഇതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നും പറഞ്ഞ്‌ യെച്ചൂരി സഖാവ്‌ ഒഴിഞ്ഞ്‌ മാറി. തൊമ്മന്‍ അഴഞ്ഞപ്പോള്‍ ചാണ്ടി മുറുകി! എം.എഫ്‌. ഹുസൈനെ ഇന്ത്യയില്‍ കാലുകുത്തുവാന്‍ അനുവദിക്കില്ല എന്നു പറയുന്നവര്‍ 'തസ്ലീമ ബെന്‍' നെ ഹൈന്ദവപറുദീസയിലേയ്ക്‌ ക്ഷണിക്കുവാന്‍ മറന്നില്ല! ഈ വരുന്ന മെയ്‌ ജൂണ്‍ മാസങ്ങളില്‍ ബംഗാളില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മുസ്ലീം സഹോദരങ്ങളുടെ വോട്ട്‌ നേടിയാലെ ഇടതിനും കോണ്‍ഗ്രസ്സിനും ഭരണം ഉറപ്പിക്കുവാന്‍ പറ്റു. അതിനുശേഷം ലോകസഭാ തിരഞ്ഞെടുപ്പും ഉണ്ടായേക്കാം. വോട്ടിനേക്കാള്‍ വലുതല്ലല്ലോ ആവിഷ്കാര സ്വാതന്ത്ര്യം?


തസ്ലീമ, ഇന്ത്യയെ മറന്നേക്കൂ, ഞങ്ങളോട്‌ ക്ഷമിക്കൂ!!!

Tuesday, March 18, 2008

നമ്മള്‍ കൊയ്യാത്ത വയലെല്ലാം....



കേരളത്തിലെ കര്‍ഷകര്‍ പ്രത്യേകിച്ചും നെല്‍കൃഷിക്കാര്‍ മരമണ്ടന്മ്മാരാണു! വല്ല കാര്യമുണ്ടോ കൃഷിപോലുള്ള പഴഞ്ചന്‍ പരിപാടിയ്ക്‌ പോയിട്ട്‌? അരി വേണ്ടുവോളം ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍നിന്നും കിട്ടും. സ്വല്‍പം കുറവുണ്ടെങ്കില്‍ മുട്ടയും പാലും കോഴിയും വേണ്ടുവോളമുണ്ട്‌. വേനല്‍ മഴ കാരണം സംസ്ഥാനത്ത്‌ 13,000 ഹെക്ടറില്‍ കൃഷി നശിച്ചുവെന്ന് - കൊയ്തതും കൊയ്യാത്തതുമായ നെല്ല് ഉള്‍പ്പടെ - ബൂര്‍ഷ്വാ പത്രങ്ങള്‍. കുട്ടനാട്ടില്‍ തൊഴിലാളി ക്ഷാമം മൂലം കൊയ്ത്ത്‌ വൈകി എന്നും (സാക്ഷരതയിലൂടെ ഞങ്ങള്‍ക്ക്‌ മനസ്സിലായല്ലോ കൃഷി മോശമാണെന്ന്) കൊയ്യാനുള്ള യന്ത്രം യഥാസമയത്ത്‌ ഉപയോഗിക്കുവാന്‍ സഖാക്കളുടെ നേതൃത്വത്തിലുള്ള യൂണിയന്‍ അനുവാദം കൊടുത്തില്ല എന്നും വര്‍ഗ്ഗ ശത്രുക്കള്‍ പറയുന്നു. ശത്രുക്കള്‍ക്കറിയില്ലല്ലോ മുതലാളിത്തഘട്ടത്തില്‍ ഇങ്ങനെ ചില അടവും നയവും വേണ്ടിവരുമെന്ന്! കൃഷി എന്തിനാ? പാടം നികത്തി ഫ്ലാറ്റുകളോ അല്ലെങ്കില്‍ ബംഗാള്‍ സഖാക്കള്‍ ചെയ്തപോലെ പ്രത്യേക സാമ്പത്തിക മേഖലകളാക്കി ഫാക്റ്ററികളോ പണിതുകൂടെ? ഒന്നുമില്ലെങ്കില്‍ ഇഷ്ടികക്കളമാക്കാമല്ലോ?


നമ്മള്‍ കൊയ്യാത്ത വയലെല്ലാം


നമ്മുടെതാക്കാം ഭൂമാഫിയേ!

Monday, March 17, 2008

മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുന്‍പോള്‍ ആദ്യമായി കേരളവും തമിള്‍നാടും തമ്മിലുള്ള നദീജല തര്‍ക്കവും രണ്ടാമതായി ഈ പുരാതന അണക്കെട്ടുയര്‍ത്തുന്ന ഭീഷണിയുമാണു ആര്‍ക്കും ഒോര്‍മ്മയില്‍ വരുന്നത്‌. ഈ സന്ദര്‍ഭത്തില്‍ ഈ അണക്കെട്ടിനെ സംബന്ധിച്ച ചില നിര്‍ണ്ണയാക തീരുമാനങ്ങള്‍ പരിശോധിക്കുന്നത്‌ ഉചിതമായിരിക്കും.

1886 ഒക്ടോബര്‍ 29നാണു തിരുവതാംകൂര്‍ രാജാവ്‌ ബ്രിട്ടീഷ്‌ ഭരണപ്രദേശമായ മദ്രാസ്‌ സര്‍ക്കാരുമായി ഉടന്‍പടി ഒപ്പുവയ്ക്കുവാന്‍ നിര്‍ബന്ധിതമായത്‌. ഉടന്‍പടി പ്രകാരം തിരുവതാംകൂര്‍ അധീനതയിലുള്ള 8000 ഏക്കര്‍ സ്തലം 999 വര്‍ഷത്തേയ്ക്ക്‌ പാട്ട്ത്തിനായി വിട്ടുകൊടുക്കേണ്ടി വന്നു. പ്രതിവര്‍ഷം 40,000/- രൂപ വാടക. രസകരമായ വസ്തുത 999 വര്‍ഷം ഒരു അണക്കെട്ടിനും നിലനില്‍ക്കാന്‍ സാദ്ധ്യമല്ല എന്നതാണു! ഇന്നത്തെ കാലഘട്ടത്തില്‍ പോലും അതിവിദഗ്ധമായി പണിയുന്ന അണക്കെട്ടുകള്‍ക്കുള്ള ജീവിതാവധി 50-60 വര്‍ഷങ്ങളാണു എന്നു വിദഗ്ധര്‍ പറയുന്നു. അല്ലെങ്കില്‍ സായ്പ്‌ വിചാരിച്ചുകാണും ഇവറ്റകള്‍ക്കു 999 വര്‍ഷത്തിനുള്ളില്‍ സ്വാതന്ത്ര്യം കിട്ടില്ലെന്ന്!

ഉടന്‍പടിയിലെ പ്രധാന വ്യവസ്ത ഈ അണക്കെട്ടില്‍നിന്നുള്ള ജലം മധുര ജില്ലയില്‍ ജലസേചനകാര്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാവൂ എന്നതാണു. 1895ല്‍ അണക്കെട്ടുനിര്‍മ്മണാം പൂര്‍ത്തിയായി. അതികഠിനമായ വരള്‍ച്ച നേരിട്ടുകൊണ്ടിരുന്ന മധുരജില്ലയ്ക്കു പെരിയാറിലെ ജലം അവിശ്വസനീയമായ കാര്‍ഷികപുരോഗതിയാണു നേടിക്കൊടുത്തത്‌. പതുക്കെ ഇവിടെനിന്നുള്ള ജലം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍ മദ്രാസ്‌ സര്‍ക്കാര്‍ ശ്രമം തുടങ്ങി. വൈദ്യുതി ഉല്‍പ്പാദനം കരാര്‍ വ്യവസ്ഥയ്ക്ക്‌ എതിരാണെന്നുള്ളതുകൊണ്ടു തിരുവതാംകൂര്‍ ഈ നീക്കത്തെ ആദ്യമേ തന്നെ എതിര്‍ത്തു. മദ്രാസ്‌ സര്‍ക്കാരാകട്ടെ, വെള്ളം കേരളത്തിന്റെ അതിര്‍ത്തിക്ക്‌ പുറത്ത്‌ കടന്നാല്‍ പിന്നെ അവരുടേതായി എന്നും തിരുവതാംകൂറിനു ഇതിലൊരു അധികാരമില്ലെന്നുമായിരുന്നു.

ഈ അവസരത്തിലാണു സര്‍ സി.പി. (മലയാളിയ്ക്കിന്നും ക്രുരനും കൌശലക്കാരനും മാത്രമാണു ഈ ഭരണാധികാരി) തിരുവതാംകൂരിന്റെ നിയമ-ഭരണ ഉപദേഷ്ടാവായി 1931ല്‍ നിയമിതനാകുന്നത്‌. രണ്ടു രാജ്യങ്ങള്‍ക്കും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒത്തുതീര്‍പ്പിലെത്തുവാന്‍ സാധിക്കാഞ്ഞതുമൂലം പ്രശ്നം ആര്‍ബിട്രേഷന്‍ ട്രൈബൂണലിനു വിട്ടു. തിരുവതാംകൂറിനുവേണ്ടി സര്‍ സി.പി.യാണു ട്രൈബൂണലില്‍ ഹാജരായത്‌. 1936ല്‍ രണ്ട്‌ ആര്‍ബിറ്റര്‍മാരും പരസ്പരവിരുദ്ധമായ വിധികളാണു പുറപ്പെദുവിച്ചത്‌. 1936 ഒക്ടോബര്‍ 8നു സര്‍ സി.പി. തിരുവതാംകൂര്‍ ദിവാനായി നിയമിതനായി. 1937ല്‍ മദ്രാസ്‌ പ്രധാനമന്ത്രിയായിരുന്ന സി. രാജഗോപാലാചാരിയും സര്‍ സി.പിയും കൂടിക്കാഴ്ച നടത്തി പ്രശ്നം പരിഹരിക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ പ്രശ്നം ഒരു മദ്ധ്യസ്ഥന്റെ തീരുമാനത്തിനു വിടാമെന്ന ധാരണയായി. കല്‍ക്കത്താ ഹൈക്കോടതിയില്‍ ജഡജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി മദ്ധ്യസ്ഥനായി നിയമിതനായി. മദ്രാസിനു വേണ്ടി അല്ലാടി കൃഷ്ണസ്വാമി അയ്യരും തിരുവതാംകൂറിനുവേണ്ടി സര്‍ സി.പിയും ഹാജരായി. സി.പിയുടെ പ്രധാന വാദഗതികള്‍ ഇപ്രകാരമായിരുന്നു:

1) മധുര ജില്ലയിലെ ജലസേചനകാര്യങ്ങള്‍ക്കു മാത്രമാണു മദ്രാസിനു തിരുവതാംകൂര്‍ ജലം നല്‍കാന്‍ അനുമതി നല്‍കിയത്‌.

2)വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള തീരുമാനം വാണിജ്യപരമാണു.

3) മധുര ജില്ലയിലെ ജലസേചനകാര്യങ്ങള്‍ക്കുശേഷമുള്ള മിച്ച ജലം മധുര, പെരിയാംകുളം എന്നീ പട്ടണങ്ങള്‍ക്ക്‌ കുടിവെള്ളത്തിനുപോലും ഉപയോഗിക്കുവാന്‍ പാടില്ല.

1941 മെയ്‌ 12നു മദ്ധ്യസ്ഥന്റെ തീരുമാനം തിരുവതാംകൂറിന്റെ വാദങ്ങളെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിണ്ണായകഘട്ടം എന്നു പറയാവുന്ന, മഹാമണ്ടത്തരം നടന്നതു 1970 മെയ്‌ മാസത്തിലാണു. കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ എന്നു പേരുകേട്ടവര്‍ , യാതൊരു പഠനങ്ങളും നടത്താതെ തമിഴ്നാടുമായി പഴയ കരാര്‍ പുതുക്കുവാന്‍ തീരുമാനിച്ചു. കേരളത്തിന്റെ വൈദ്യുതാവശ്യങ്ങള്‍ക്കു വെള്ളം വേണമെന്നോ കുടിവെള്ളത്തിനും ജലസേചനത്തിനും വെള്ളം വേണമെന്നോ ആരും ഓര്‍ത്തില്ല. 80കളില്‍ മഴ കുറയാനും ജലദൌര്‍ലഭ്യം കൂടുവാനും തുടങ്ങിയതോടെയാണു നമ്മള്‍ ഉണര്‍ന്നു തുടങ്ങിയത്‌.വേനല്‍ക്കാലത്ത്‌ ഇടുക്കി അണക്കെട്ടില്‍ പൂര്‍ണ്ണതോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാന്‍പോലും നമുക്ക്‌ വെള്ളമില്ല.വൈദ്യുതിക്ഷാമം ഇന്നു നമുക്ക്‌ നിത്യ പരിചയമാണു.ചുണ്ണാന്‍പു മിശ്രിതം ഉപയോഗിച്ച്‌ പണിത ഈ അണക്കെട്ട്‌ സുരക്ഷിതമല്ല എന്നതു മാത്രമാണു ഇന്നു നമുക്കു പറയുവാനുള്ള ഏക ആശ്രയം. മാറി മാറി വരുന്ന സര്‍ക്കാരുകളും മന്ത്രിമാരും ഇതുതന്നെ ഏറ്റുപറയുന്നു. വാദം ശരി തന്നെ. പക്ഷെ ഇവിടെ ഇവര്‍ വിസ്മരിക്കുന്നത്‌ മുല്ലപ്പെരിയാര്‍ ജലവും അണക്കെട്ട്‌ നില്‍ക്കുന്ന സ്ഥലവും പൂര്‍ണ്ണമായും കേരളത്തിന്റേതാണു എന്ന കാര്യമാണു. പഴയ അണക്കെട്ട്‌ പൊളിച്ച്‌ പുതിയതു പണിതാലും ജലം തമിഴ്നാട്‌ കൊണ്ടുപോകും. നമുക്ക്‌ അപ്പോഴും വെള്ളവും വൈദ്യുതിയും ഇല്ലാത്ത അവസ്ഥ തന്നെ! കാര്‍ഷികാവശ്യങ്ങള്‍ക്ക്‌ വെള്ളം കൊടുക്കുന്നതില്‍ തെറ്റില്ല (സി.പി. വാദിച്ച്തുപോലെ ഇതിനുവേണ്ടി മാത്രം). പക്ഷേ അതോടൊപ്പം ഇത്‌ കേരളത്തിന്റെ ജലമാണെന്ന് തമിഴ്നാടിനെക്കൊണ്ട്‌ സമ്മതിപ്പിക്കുവാനുള്ള രാഷ്ട്രീയ തന്റേടം നമ്മള്‍ കാട്ടണം. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള ജലം മുല്ലപ്പെരിയാറില്‍ നിന്നും ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യം എന്നും നമ്മള്‍ക്കുള്ളതായിരിക്കണം.